KERALA

സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിഷേധിച്ച മഹിളാ മോര്‍ച്ചക്കാര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ടിക്കറ്റ് നല്‍കി കണ്ടക്ടര്‍

സർക്കാർ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും കണ്ടക്ടർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സം​ഘടിപ്പിച്ച് മഹിളാ മോർച്ച. തിരുവനന്തപുരത്ത് പ്രതിഷേധവുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് സൗജന്യ ടിക്കറ്റ് നൽകി. സുരക്ഷയെ മാനിച്ചും യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് സ്വന്തം കയ്യിൽ നിന്നും പണം എടുത്ത് ടിക്കറ്റ് നൽകിയത്. സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരമാണ് ടിക്കറ്റ് നൽകിയതെന്ന് കണ്ടക്ടർ അറിയിച്ചു. സർക്കാർ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും കണ്ടക്ടർ വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ പ്രവർത്തകർ കൂട്ടത്തോടെ ബസിൽ കയറി. യുഡിഎഫിന്റെ പ്രഖ്യാപനം വിശ്വസിച്ചാണ് എത്തിയതെന്നും ഇനി മുതൽ എല്ലാ യാത്രകളും കെഎസ്ആർടിസിയിലാക്കുമെന്നും പ്രവർത്തകർ പറഞ്ഞു. എന്നാൽ സൗജന്യ യാത്ര ഉണ്ടാകില്ലെന്ന് കണ്ടക്ടർ അറിയിച്ചതോടെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി പുറത്തിറങ്ങി.

കാസർ​ഗോഡും കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസിൽ കയറി പ്രതിഷേധിച്ചു. കാസർഗോഡ് ടെർമിനൽ ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധം തുടർന്നു. ജില്ലാ നേതാക്കളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കാസർ​ഗോ‍ഡ് ടൗൺ പൊലീസ് സ്‌റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. മെയ് മാസം 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫ് വാഗ്ദാനം. പദ്ധതി നടപ്പാക്കും വരെ പ്രതിഷേധം തുടരാനാണ് മഹിളാ മോർച്ചയുടെ തീരുമാനം.

SCROLL FOR NEXT