ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ Source: X
KERALA

ശബരിമല യുവതി പ്രവേശനം അടഞ്ഞ അധ്യായമല്ല; അയ്യപ്പ സംഗമത്തിന് മുമ്പായി സർക്കാരും ദേവസ്വം ബോർഡും സത്യവാങ്മൂലം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ

ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഐഎം ശ്രമമെന്ന് രാജീവ് ചന്ദ്രശേഖർ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിനു മുൻപ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും അവസരവാദ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.

ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഐഎം ശ്രമമെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. അത്തരം ശ്രമങ്ങൾ ഒന്നും ഇനി വിലപോവില്ല. ദേവസ്വം ബോർഡും സർക്കാരും സിപിഐഎമ്മും ഇപ്പോൾ കാട്ടുന്നത് ആത്മാർത്ഥമായ ശ്രമമല്ലെന്നും മറിച്ച് തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴുള്ള മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ഈ അവസരവാദ രാഷ്ട്രീയം മുഴുവൻ ഹിന്ദു വിശ്വാസികൾക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമാണെന്ന് എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള സിപിഐഎമ്മിന്റെ തന്ത്രം മാത്രമാണ് ഇപ്പോഴത്തെ പ്രസ്താവനകളും നിലപാടും. പറയുന്ന വാക്കിനോട് സിപിഐഎമ്മിന് ഒരല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിന് മുമ്പ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ശബരിമലയിലെ ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മാത്രമല്ല, നാമം ജപിച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളും പിൻവലിച്ച്‌ ഭക്തർക്ക് നീതി നൽകണം. സിപിഐഎമ്മിന്റെ സഹായത്തോടെയാണ് ബിന്ദു അമ്മിണിയെയും കൂട്ടരെയും ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാര ലംഘനം നടത്തിയത്. രഹന ഫാത്തിമ അടക്കമുള്ളവരെ മലയിലേക്ക് എത്തിച്ചതും സിപിഐഎമ്മാണ്. സിപിഐഎം നേതാക്കളുടെ അക്കാലത്തെ വിദ്വേഷ പ്രസംഗങ്ങൾ അയ്യപ്പ വിശ്വാസികൾ മറക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

പമ്പയിൽ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്നത് ഭക്തർക്കുവേണ്ടിയുള്ള സംഗമമല്ല, സിപിഐഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് സംഗമം മാത്രമാണെന്നാണ് ബിജെപിയുടെ ആരോപണം. സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഭക്തർക്കെതിരായി എടുത്തിരിക്കുന്ന കേസുകളുടെ കാര്യത്തിലും പന്തളം കൊട്ടാരം രേഖപ്പെടുത്തിയ ആശങ്ക അയ്യപ്പഭക്തരുടെ മുഴുവൻ ആശങ്കയാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിലൂടെ അറിയിച്ചു.

SCROLL FOR NEXT