തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിൽ പിഴ അടയ്ക്കാതെ ബിജെപി ജില്ല നേതൃത്വം. രണ്ട് ദിവസത്തിനകം പിഴ അടയ്ക്കണമെന്ന കോർപ്പറേഷൻ്റെ നിർദേശം പാലിക്കാൻ ഇതുവരെ ബിജെപി നേതൃത്വം തയ്യാറായില്ല. സ്വന്തം പാർട്ടിക്കാരുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ് മേയറും ഭരണസമിതിയും.
ജനുവരി 23 ന് ആണ് പ്രധാനമന്ത്രി തലസ്ഥാന നഗരിയിലെത്തിയത്. ഹൈക്കോടതി വിധി ലംഘിച്ചാണ് സന്ദർശനത്തോട് അനുബന്ധിച്ച് നഗരം മുഴുവൻ ബിജെപി ജില്ലാ നേതൃത്വം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. നടപ്പാത കയ്യേറി ബോർഡുകൾ വെച്ചതിന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയനെ പ്രതിയാക്കി കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തിരുന്നു. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലായിരുന്നു കേസ്.
തൊട്ടുപിന്നാലെയാണ് കോർപ്പറേഷൻ റവന്യു വിഭാഗം 19.7 ലക്ഷം രൂപ ബിജെപിക്ക് പിഴ ചുമത്തിയത്. രണ്ട് ദിവസത്തിനകം പിഴത്തുക അടയ്ക്കണമെന്നും നിർദേശിച്ചിരുന്നു. നോട്ടീസ് നൽകിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കോർപ്പറേഷൻ നടപടിയെ സ്വാഗതം ചെയ്ത് കരമന ജയനും രംഗത്തെത്തി. എന്നാൽ രണ്ടു മാസമായിട്ടും ഇതുവരെ പിഴ അടച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
മാത്രമല്ല, പിഴ ചുമത്തിയ റവന്യൂ ഓഫീസറെയും മറ്റ് ഉദ്യോഗസ്ഥരെയും ഭരണസമിതി സ്ഥലം മാറ്റിയതും വിവാദമായിരുന്നു. കെട്ടിടങ്ങളുടെ വാടക അടക്കം കോർപ്പറേഷന് കിട്ടാനുള്ള പണം തിരിച്ച് പിടിക്കുമെന്നായിരുന്നു മേയറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.വി. രാജേഷ് പറഞ്ഞത്. എന്നാൽ ഇപ്പോൾ സ്വന്തം പാർട്ടിക്കാരുടെ പിഴത്തുക ഈടാക്കുന്നതിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് നഗരസഭാ ഭരണസമിതി.