സോന, ആൺസുഹൃത്ത് റമീസ്  
KERALA

മതം മാറാൻ സമ്മതിച്ചിട്ടും റമീസും കുടുംബവും ക്രൂരത തുടര്‍ന്നു; ചതിക്കപ്പെട്ടു, ജീവിക്കാൻ സാധിക്കുന്നില്ലെന്നും സോനയുടെ കുറിപ്പ്; റമീസ് കസ്റ്റഡിയില്‍

മകളുടെ മരണത്തിന് പിന്നാലെ അമ്മ നൽകിയ പരാതിയിൽ ആണ് റമീസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കോതമംഗലത്തെ 23 വയസുകാരി സോനയുടെ മരണത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. പറവൂർ സ്വദേശി റമീസിനെയാണ് കസ്റ്റഡിയിൽ എടുത്തത്. മകളുടെ മരണത്തിന് പിന്നാലെ അമ്മ നൽകിയ പരാതിയിൽ ആണ് റമീസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്. റമീസ് സോനയെ മര്‍ദിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, സോനയുടെ ആത്മഹത്യക്കുറിപ്പും പുറത്തുവന്നിട്ടുണ്ട്. മതം മാറിയാൽ വിവാഹം കഴിക്കാമെന്ന് റമീസും കുടുംബവും പറഞ്ഞു. റമീസിനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിച്ചെന്നപ്പോഴാണ് മതപരിവർത്തനം ആവശ്യപ്പെട്ടതെന്നടക്കമുള്ള വിവരങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്.

’’ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. റജിസ്റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേനെ അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാ കല്യാണം നടത്താമെന്ന് അവൻ പറയിച്ചു’’. റമീസ് ചെയ്ത തെറ്റുകൾ അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ചയുണ്ടാക്കിയെന്നും സോന ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

മതം മാറാൻ സമ്മതിച്ച തന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നെന്നും മതം മാറിയാൽ മാത്രം പോര, വീട്ടിൽ നിൽക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ കണ്ടില്ലെന്നും തന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകിയെന്നും ആത്മഹത്യക്കുറിപ്പിൽ സോന എഴുതിയിട്ടുണ്ട്. വീട്ടുകാർക്ക് ബാധ്യതയാകാൻ താല്പര്യമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT