തൃശൂർ കൊടകരയിൽ പഞ്ചായത്തിന് സമീപമുള്ള കെട്ടിടം തകർന്ന് മൂന്ന് മരണം. ബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, അലീം എന്നിവരാണ് മരിച്ചത്. കുടുങ്ങിക്കിടന്ന അലീമിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് 14 പേർ ഓടി രക്ഷപ്പെട്ടു. 40 വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടമാണ് ശക്തമായ മഴയിൽ തകർന്ന് വീണത്.
കെട്ടിടത്തിൽ താമസിച്ചിരുന്നത് 17 ഇതര സംസ്ഥാന തൊഴിലാളികളെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ്. ആദ്യത്തെ നില കോൺക്രീറ്റാണ്. മൂന്ന് പേർ സ്ലാബിനടിയിൽ കുടുങ്ങി. ഇതര സംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് പരിശോധിച്ച് താമസസ്ഥലങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. ഒരു സുരക്ഷയുമില്ലാതെ ഇവരെ താമസിപ്പിക്കുന്ന രീതിയിലേക്ക് കരാറുകാർ പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മൂന്ന് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എല്ലാ സേനകളും കൂട്ടായി പരിശ്രമിച്ചെങ്കിലും ശ്രമം വിഭലമായെന്നും കലക്ടർ പറഞ്ഞു. പഞ്ചായത്തിൻ്റെ ഒരു അനുമതിയും വാങ്ങാതെയാണ് തൊഴിലാളികളെ കെട്ടിടത്തിൽ താമസിപ്പിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.