പത്തനംതിട്ട: പന്തളത്ത് സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ തർക്കം. സർവീസിനിടെ ഒരു ബസിന് മുന്നിലേക്ക് മറ്റൊരു ബസ് ഓടിച്ച് കയറ്റി. ഡ്രൈവറുടെ മൂക്ക് ഇടിച്ചു പൊട്ടിക്കുമെന്ന് പറഞ്ഞാണ് ബസ് ജീവനക്കാരുടെ ഭീഷണി. മാവേലിക്കര വന്നാൽ വണ്ടി കത്തിക്കും എന്നും ഭീഷണി. യാത്രക്കാരുമായി സഞ്ചരിച്ച ബസ് തടഞ്ഞിട്ടാണ് ഭീഷണിപ്പെടുത്തൽ. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ നോക്കിയിരിക്കെയാണ് തെറിവിളിയും ഭീഷണിയും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ഇരു ബസ് ജീവനക്കാരും പറയുന്നത്.
മാവേലിക്കര പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെയും പന്തളം കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെയും ജീവനക്കാർ തമ്മിലായിരുന്നു തർക്കം. ഇരു ബസുകളും സർവീസ് നടത്തുന്നതിനിടെ റോഡിന് നടുക്ക് ബസ് കുറുകെയിട്ട് തടഞ്ഞുനിർത്തി. ശേഷം ജീവനക്കാർ തമ്മിൽ അസഭ്യവർഷവും ഭീഷണിയും. ബസിനുള്ളിൽ കയറിയായിരുന്നു ഭീഷണിയും തെറിവിളിയും.