വയനാട്: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി സി. കെ. ജാനു. സീറ്റ് നൽകില്ലെന്ന് വി.ഡി. സതീശൻ അറിയിച്ചെന്ന് കാട്ടി സി.കെ. ജാനു രാഹുൽഗാന്ധിക്ക് കത്തയച്ചു. എംപിയെന്ന നിലയിൽ ഇടപെടണമെന്ന് പ്രിയങ്കയ്ക്കും പ്രത്യേകം കത്തയച്ചിട്ടുണ്ട്. യുഡിഎഫിൻ്റേത് ഗോത്ര ജനതയോടുള്ള അവഗണനയാണ്. പി. വി. അൻവറിന് സീറ്റ് അനുവദിച്ചിട്ടും ജെആർപിയെ അവഗണിച്ചു. അൻവറിൻ്റെ പാർട്ടിയെക്കാൾ അണികൾ ജെആർപിയിലുണ്ടെന്ന് സി. കെ. ജാനു വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകളാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തിന് അനൂകൂലമായ സമീപനം യുഡിഎഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കഴിഞ്ഞ മാസമാണ് സി.കെ. ജാനുവും പി.വി. അൻവറും യുഡിഎഫിലെത്തിയത്. അസോസിയേറ്റ് അംഗത്വം നൽകിയാണ് യുഡിഎഫ് ഇരുവരേയും സ്വീകരിച്ചത്. 2025 ഓഗസ്റ്റ് 30നായിരുന്നു മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സി.കെ. ജാനു എന്‍ഡിഎ വിട്ടത്.