തിരുവനന്തപുരം: മാറനല്ലൂരിൽ രണ്ടര വയസുകാരിയെ മർദിച്ച അംഗൻവാടി ടീച്ചർക്കെതിരെ കേസെടുത്തു. പറമ്പിക്കോണം അംഗൻവാടി ടീച്ചർ പുഷ്പകലക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. പ്രവീൺ-നാൻസി ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞിൻ്റെ മുഖത്ത് പാടുകൾ കണ്ടെത്തിയതിന് പിന്നാലെ അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ഇന്നലെയാണ് കുഞ്ഞിനെ ടീച്ചർ മർദിച്ചത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുഖത്തടക്കം മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെയാണ് ടീച്ചർ മർദിച്ച വിവരം കുഞ്ഞ് പറയുന്നത്.
കുഞ്ഞിനെ ഉടൻ തൈക്കാട് ആശുപത്രിയിലും, തുടർന്ന് വിദഗ്ദ പരിശോധനയ്ക്കായി തിരവുനന്തപുരം മെഡിക്കൽ കോളേജിൽ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തൈക്കാട് ആശുപത്രി അധികൃതരാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥർ ടീച്ചറുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ടീച്ചറുടെ പക്ഷം.