ആലപ്പുഴ: ചികിത്സാപ്പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചതായി പരാതി. കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് എതിരെയാണ് പരാതി. ഭരണിക്കാവ് സ്വദേശികളായ അതുല്യ - അജീഷ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. അജീഷിന്റെ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ 22നാണ് ഗർഭിണിയായ അതുല്യയെ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വലിയ തോതിൽ വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാകാതെ വീട്ടിലേക്ക് മടക്കി അയച്ചു. അടുത്ത ദിവസം വീണ്ടും വേദനയും രക്തസ്രാവവും ഉണ്ടായപ്പോൾ അതേ ആശുപത്രിയിൽ തന്നെ വീണ്ടും പ്രവേശിപ്പിച്ചു. തുടർന്ന് സിസേറിയന് പിന്നാലെ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്നും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിക്കണമെന്ന് പറയുകയും ചെയ്തു. അവിടെ നിന്ന് ഏർപ്പാടാക്കിയ ആംബുലൻസിലാണ് വണ്ടാനത്തേക്ക് കൊണ്ടുവന്നത്. എന്നാൽ, വഴിമധ്യേ കുഞ്ഞ് മരിക്കുകയായിരുന്നു എന്ന സംശയമാണ് അജീഷ് പങ്കുവയ്ക്കുന്നത്.