കോഴിക്കോട്: ഒന്നര വയസുകാരനായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ അമ്മയെ കോടതി കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു. ചേളന്നൂർ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019ൽ നടന്ന സംഭവത്തിൽ പ്രതിയായിരുന്ന ധനലക്ഷ്മിയെയാണ് കോഴിക്കോട് നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പി. പ്രദീപ് വെറുതെ വിട്ടത്. കാക്കൂർ പൊലീസാണ് കേസന്വേഷിച്ചത്.
കാവുകുളങ്ങര സ്വദേശിയായ ധനലക്ഷ്മിക്ക് തന്റെ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് ഒന്നര വയസുള്ള മകൻ തടസമാണെന്ന് കരുതി, കുട്ടിയെ ഒഴിവാക്കാനായി 2019 നവംബർ രണ്ടിന് കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. കൊലക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
എന്നാൽ, വിചാരണ വേളയിൽ താൻ കുറ്റക്കാരിയല്ലെന്ന് പ്രതി കോടതിയെ ബോധിപ്പിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളും തെളിവുകളും പരിശോധിച്ച കോടതി, പ്രതിക്കെതിരെയുള്ള കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടെത്തുകയും, ധനലക്ഷ്മിയെ കുറ്റവിമുക്തയാക്കുകയുമായിരുന്നു. കേസിൻ്റെ അന്വേഷണ ഘട്ടത്തിൽ 82 ദിവസം ധനലക്ഷ്മി റിമാൻഡിലായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി. കുമാരൻകുട്ടിയും അഡ്വ. സഫൽ കലാരംകെട്ടിലും ഹാജരായി.