ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് കത്തോലിക്ക കോൺഗ്രസ്. രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതായും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കാട്ടുനീതിയാണ് നടക്കുന്നതെന്നും കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉത്തരേന്ത്യയിൽ സർക്കാരുകൾ പരാജയമാണെന്നും, സഭയുടെ സഹായം വേണ്ടി വരുമ്പോൾ കേരളത്തിൽ ചിലർ സൗഹൃദം കാണിക്കുകയാണെന്നും ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
ജിവിതം മറ്റുള്ളവർക്കുവേണ്ടി മാറ്റിവെച്ചവരാണ് കന്യാസ്ത്രീകൾ. അത് സമർപ്പണത്തിൻ്റെ വഴിയാണ്. അവർ ഉത്തരേന്ത്യയിലേക്ക് പോയത് തന്നെ നന്മ ചെയ്യാൻ വേണ്ടിയാണ്. എന്നാൽ അത് മതപരിവർത്തനമാക്കി മാറ്റുകയാണ്. മതപരിവർത്തനമാണ് അവരുടെ ലക്ഷ്യമെങ്കിൽ ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകൾ ക്രിസ്ത്യാനികൾ ആയേനെ. എന്നാൽ പണ്ടുണ്ടായതിൽ നിന്നും ക്രിസ്ത്യാനികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അപ്പോൾ മതപരിവർത്തനമല്ല അവരുടെ ലക്ഷ്യം, ഫാദർ ഫിലിപ്പ് കവിയിൽ.
കേരളത്തിലെ സ്ഥിതിയല്ല ഉത്തരേന്ത്യയിൽ. അവിടെ സാധരണ മനുഷ്യരുടെ അവകാശങ്ങൾ ഹനിച്ച് അവരെ അടിച്ചമർത്തുകയാണ് അവിടെ. അ്തതരം മനുഷ്യർക്ക് വിദ്യഭ്വാസം നൽകുന്ന ക്രൈസ്തവ മിഷണറിമാരെയാണ് മതപരിവർത്തനം ആരോപിച്ച് ഇവർ ജയിലിലടച്ചതെന്നും ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
ബോധപൂർവ്വം കുറച്ചാളുകൾ പ്രശ്നം ഉണ്ടാക്കുന്നു. അത്തരക്കാരെ ഭരണകൂടം പിന്തുണക്കുമ്പോൾ ഭീകരാന്തരീക്ഷം ഉണ്ടാകുന്നു. സഭയുടെ സഹായം വേണ്ടി വരുമ്പോൾ കേരളത്തിൽ ചിലർ സൗഹൃദം കാണിക്കുന്നു. ഉത്തരേന്ത്യയിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. അതിന് ഭരണാധികാരികളുടെ പിന്തുണയുണ്ടോ എന്ന് സംശയമുണ്ട്. കേരളത്തിൽ വരുമ്പോൾ വേറെ നിലപാട് എടുക്കുന്നു. രണ്ടും കൂടി ഒന്നിച്ച് പോകില്ലെന്നും, ഫാദർ ഫിലിപ്പ് കവിയിൽ.
അതേസമയം സംഘപരിവാർ നടപ്പിലാക്കുന്നത് ഗോൾവൽക്കർ വിചാരധാരയിൽ കുറിച്ച കാര്യങ്ങളാണെന്ന് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. കള്ളക്കഥ ഉണ്ടാക്കി ക്രിസ്ത്യാനികളെ വേട്ടയാടുന്നത് പ്രതിഷേധാർഹമാണ്. കേന്ദ്രത്തിൻ്റെ ന്യൂനപക്ഷ പ്രീണനം വ്യാജമെന്നും ഗീവർഗീസ് മാർ കൂറിലോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതൊരു പുതിയ കാര്യമല്ല. വർഷങ്ങളായുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.