പത്തനംതിട്ട: കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു. സ്വീകരണത്തിൽ ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടകൻ. എന്നാൽ ഇതിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം വ്യക്തമാക്കിയിരികയാണ് ചാണ്ടി ഉമ്മൻ.
കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞെന്ന് മാത്രമല്ല, ചാണ്ടി ഉമ്മൻ നൽകിയ പേരുകളും കോൺഗ്രസ് പരിഗണിച്ചിരുന്നില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർഗീയ പരിഗണിക്കാത്തതിലും ചാണ്ടി ഉമ്മന് വിയോജിപ്പുണ്ട്. ഇത് നേരത്തെ തന്നെ അദ്ദേഹം പരസ്യമാക്കിയിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ അർഹനായിരുന്നെന്നാണ് ചാണ്ടി ഉമ്മൻ്റെ പ്രസ്താവന. താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന ആളെ പരിഗണിക്കാമായിരുന്നു എന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. അബിനെ പരിഗണിക്കാമായിരുന്നെങ്കിലും, പാർട്ടി തീരുമാനം വന്നാൽ അത് അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. അബിൻ വളരെയധികം കഷ്ടപ്പെട്ട നേതാവാണ്, അതുകൊണ്ട് വേദന സ്വാഭാവികം. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിവസം നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയ സംഭവവത്തെക്കുറിച്ചും ചാണ്ടി ഉമ്മൻ സംസാരിച്ചു. "എനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണത്. ഒരു ചോദ്യം പോലും ചോദിച്ചില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വമേധയാ രാജിവെച്ച് ഒഴിഞ്ഞേനെ.എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. അപ്പോഴും പാർട്ടിയുടെ തീരുമാനം എന്നാണ് പറഞ്ഞത്," ചാണ്ടി ഉമ്മൻ പറയുന്നു. ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാം. തെരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല, എന്നാൽ ഒരിക്കൽ അത് തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.