ഇസ്രയേൽ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു Source: X/ @DearthOfSid
KERALA

ഇസ്രയേൽ ലോക തെമ്മാടി രാഷ്ട്രം, യുഎസ് പിന്തുണയോടെ എന്തുമാകാം എന്ന ധിക്കാരം: മുഖ്യമന്ത്രി പിണറായി വിജയൻ

ഇറാനെതിരായ ആക്രമണത്തെ പാർട്ടി അപലപിക്കുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഇറാൻ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ പണ്ടുമുതൽക്കെ ലോക തെമ്മാടി രാഷ്ട്രമാണെന്നായിരുന്നു പിണറായി വിജയൻ്റെ പ്രതികരണം. ലോകത്ത് സാധാരണ ഗതിയിൽ പാലിക്കേണ്ട മര്യാദകളൊന്നും വേണ്ടെന്നാണ് അവരുടെ നിലപാട്. യുഎസ് പിന്തുണയോടെ എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാകാലത്തും ഇസ്രയേൽ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യന്തം സ്ഫോടനാത്മകമായ വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇസ്രയേൽ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. ലോകസമാധാനത്തിന് തന്നെ ഭീഷണിയാണ് ഇസ്രയേലിൻ്റെ നടപടി. എല്ലാവരും ഇതിനെ എതിർക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇറാനെതിരായ ആക്രമണത്തെ പാർട്ടി അപലപിക്കുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പറഞ്ഞു. ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന ആക്രമണമാണിത്. ലോക സമ്പദ് വ്യവസ്ഥയെ തന്നെ ആക്രമണം ബാധിച്ചേക്കും. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇസ്രായേൽ ലോകഭീകരനായി മാറുന്നെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.

അതേസമയം ഇസ്രയേലും ഇറാനും നേർക്കുനേർ യുദ്ധത്തിലേക്ക് കടക്കുകയാണ്. ഇറാന് നേരെയുള്ള ഇസ്രയേൽ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിലേക്ക് നൂറിലധികം ഡ്രോണുകൾ തൊടുത്തുവിട്ടായിരുന്നു ഇറാൻ്റെ പ്രത്യാക്രമണം. ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് എഫി ഡെഫ്രിൻ പത്രസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് കനത്ത പ്രഹരമാണുണ്ടായത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഉപദേശകൻ കൊല്ലപ്പെട്ടു. ഉപദേശകൻ അലി ഷംഖാനിയാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇറാൻ്റെ ആണവ പദ്ധതിയുടെ ഉന്മൂലനമാണ് ലക്ഷ്യമെന്ന്, ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിൻ്റെ നിലനില്‍പ്പിന് മേല്‍ ഇറാന്‍ ഉയർത്തുന്ന ഭീഷണി അവസാനിക്കും വരെ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനിൽ നിന്ന് ഇസ്രയേലിലേക്ക് പ്രതികാര നടപടി ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

SCROLL FOR NEXT