KERALA

വെക്കടാ ഇതുക്കും മേലെ ഒന്ന്..! സോഷ്യൽ മീഡിയ തൂക്കി പൂക്കി സിഎം

ഒരൊറ്റ എക്സ്പ്രഷനിലൂടെ കേരളവും അയൽസംസ്ഥാനങ്ങളും കടലും കടന്ന് പോവുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൂക്കി എക്സ്പ്രഷൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഈ അടുത്ത കാലത്തൊന്നും ഒരു രാഷ്ട്രീയ നേതാവും മീമുകളിൽ ഇത്ര നിറഞ്ഞുനിന്നിട്ടില്ല. ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്ന് നടത്തിയ പത്രസമ്മേളനത്തിനിൽ ഒരു ചോദ്യത്തോട് പ്രതികരിക്കവെ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മുഖത്തുവന്ന എക്സ്പ്രഷനാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഒരൊറ്റ എക്സ്‌പ്രഷനിലൂടെ കേരളവും അയൽസംസ്ഥാനങ്ങളും കടലും കടന്ന് പോവുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൂക്കി എക്സ്‌പ്രഷൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് വി.ഡി. സതീശൻ കൻ്റോൺമെൻ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനമാണ് എല്ലാത്തിന്റെയും തുടക്കം.

കാറുകളുടെ മോഡിഫിക്കേഷനെ കുറിച്ചായിരുന്നു ചോദ്യം. ഉത്തരം പറയുന്നതിന് മുന്നേ മുഖ്യമന്ത്രിയുടെ മുഖത്ത് വന്ന രസികൻ ഭാവമാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആ പൂക്കി എക്സ്പ്രഷനാണ് ഇപ്പോൾ ഇൻസ്റ്റ ട്രെൻഡിങ്ങിൽ നമ്പർ വൺ. മൊത്തത്തിൽ പറഞ്ഞാൽ ഇൻസ്റ്റഗ്രാം വി.ഡി. സതീശൻ തൂക്കി.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊതുവേദികളിലെ ഗൗരവമേറിയ മുഖഭാവവും പരുക്കൻ സ്വഭാവവും വിമർശനങ്ങൾക്ക് കാരണമായിരുന്നെങ്കിൽ പൂക്കി എക്സ്പ്രഷൻ കൊണ്ട് യുവാക്കളെ കയ്യിലെടുക്കുകയാണ് വി.ഡി. എസ്. "നമുക്കും കിട്ടിയെടാ പൂക്കി സിഎമ്മിനെ... ചിരിക്കാനറിയുന്ന മുഖ്യമന്ത്രി.. ഇതുക്കും മേലെ വെക്കടാ...", തുടങ്ങി നിരവധി കമന്റുകളാണ് മുഖ്യമന്ത്രിയുടെ എക്സ്പ്രഷൻ വച്ചുള്ള റീലുകൾക്ക് താഴെ വരുന്നത്. അതിനിടെ ഇൻസ്റ്റഗ്രാമിൽ വി.ഡി. സതീശന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു മില്യൺ കടന്നതും ചർച്ചയാകുന്നുണ്ട്.

അതേസമയം, ഒരു പയ്യനാണ് തന്നോട് ആ ചോദ്യം ചോദിച്ചതെന്നും അപ്പോൾ ഒരു കുസൃതിയിൽ ചിരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായതെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. 'ഞാനൊരു വാത്സല്യം കൊണ്ട് കാണിച്ചതാണ് സത്യത്തിൽ. ചോദിച്ച പയ്യന്‍റെ ഫെയ്സും, അപ്പിയറൻസും കണ്ടപ്പോൾ ഉള്ളിൽ ഒരു വാത്സല്യം തോന്നി. പേടിക്കെണ്ടാ, നമുക്ക് ശരിയാക്കാം, ധൈര്യമായിട്ടിരിക്ക് എന്ന രൂപത്തിൽ ഒന്ന് ചിരിച്ചതാണ്. ചെറുപ്പക്കാരുടെ ഒരു ആഗ്രഹമല്ലേ. പിന്നെ ഞാൻ പറഞ്ഞു, വാക്കല്ലേ പറഞ്ഞത്, അത് നമുക്ക് ശരിയാക്കിയെടുക്കാം എന്ന്. ആ പയ്യന്‍റെ മുഖം കണ്ടപ്പോൾ പിള്ളേരോടും, മോളോടും കാണിക്കുന്നത് പോലെ കാണിച്ചെന്നെ ഒള്ളു, ഇന്നലെ രാത്രിയൊക്കെ പൂക്കി റീലുകൾ മോളാണ് കൊണ്ടു വന്ന് കാണിച്ചത്, വി.ഡി. സതീശൻ്റെ വാക്കുകൾ.

SCROLL FOR NEXT