തിരുവനന്തപുരം: പ്രതിപക്ഷ അംഗത്തിന് നേരെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി.
പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിന് കളങ്കം വരുത്തുന്നതും പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നുവെന്നാണ് കത്തിലുള്ളത്.
എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട് എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. "എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിന് ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു'' ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.