പത്തനംതിട്ട: ചിറ്റാറിൽ മരിച്ച 35കാരൻ സന്ദീപിൻ്റെ മരണകാരണം പുറത്ത്. വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയെന്നും ഇത് മൂലമുള്ള രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തി. കടുത്ത മർദനമുറയെ തുടർന്നാണ് വാരിയെല്ലുകൾ തകർന്നത്. സന്ദീപുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും സുഹൃത്തുമാണ് കേസിലെ പ്രതികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ വിളിച്ചു കൊണ്ടുവരാൻ പോകുന്നുവെന്ന് ബന്ധുക്കളെ അറിയിച്ച് സന്ദീപ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ വീടിന് സമീപത്തെ കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആശുപത്രിയിൽ എത്തുന്ന ഘട്ടത്തിൽ ശരീരത്തിൽ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. വീണത് വലിയ കുഴിയിലേക്കല്ലെന്നും അതിനാൽ കുഴിയിലേക്ക് വീണ് മരിക്കാനുള്ള സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.