KERALA

"ജാതി അധിക്ഷേപം നടത്തിയ ഡീനിനെ പുറത്താക്കണം", വിസിയെ തടഞ്ഞ് എസ്എഫ്ഐ; കേരള സര്‍വകലാശാലയില്‍ പ്രതിഷേധം

പൊലീസ് ഇടപെട്ടിട്ടും വിസിയെ കടത്തിവിടാതായതോടെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വിസി മോഹനൻ കുന്നുമ്മലിനിൻ്റെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടിട്ടും വിസിയെ കടത്തിവിടാതായതോടെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്വന്തം കസേര നിലനിർത്തുക എന്നതിൽ മാത്രമാണ് വിസിയുടെ ശ്രദ്ധയെന്നും വിദ്യാർഥി വിഷയങ്ങളിൽ ഇടപെടാൻ തയാറാകുന്നുല്ലെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു.

ജാതി അധിക്ഷേപ പരാതിയിൽ ആരോപണ വിധേയയായ സംസ്കൃതവിഭാഗം മേധാവി വിജയകുമാരിക്കെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. നാലുമാസത്തെ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. യോ​ഗത്തിൽ വിജയകുമാരി പങ്കെടുത്തതോടെ ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. ഡീനിനെതിരെ നടപടിയെടുക്കുന്നത് വരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ വിസി മോഹനൻ കുന്നുമ്മൽ തയാറായില്ല. ഇതോടെ ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സിൻഡിക്കേറ്റ് യോഗം പതിനെട്ടാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കുകയാണെന്നും മറ്റ് അജണ്ടയിലേക്ക് കടക്കാൻ സമ്മതിച്ചില്ലെന്നും ബിജെപി അം​ഗങ്ങൾ ആരോപിച്ചു. അജണ്ടയിൽ ഇല്ലാത്ത അനാവശ്യ കാര്യം ഉയർത്തിയാണ് പ്രതിഷേധം. അധ്യാപികക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. സ്ത്രീ പീഡനത്തിന് കേസെടുക്കേണ്ട കാര്യങ്ങളാണ് നടക്കുന്നതെന്നും ബിജെപി അം​ഗങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ഗവേഷക വിദ്യാർഥിയെ ജാതി പീഡനം നടത്തിയ വിജയകുമാരിയെ യോ​ഗത്തിൽ നിന്നും പുറത്താക്കണമെന്നും, ഡീൻ സ്ഥാനത്തു നിന്ന് മാറ്റണമെന്നുമാണ് ഇടത് അം​ഗങ്ങൾ ആവശ്യപ്പെട്ടത്.

SCROLL FOR NEXT