തിരുവനന്തപുരം: ഒഡീഷയിലെ ജലേശ്വറിൽ വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ട സംഭവം രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലമാണ് വൈദികർക്ക് നേരെയുള്ള അതിക്രമം സാധ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഹിന്ദുത്വ ജാഗ്രതയെ മതേതര, ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി എതിർക്കണമെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
ഓഗസ്റ്റ് ആറിന് രാത്രിയാണ് മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്‍ദള്‍ പ്രവർത്തകർ ആക്രമിച്ചത്. ജലേശ്വറിലെ ഗംഗാധർ ഗ്രാമത്തിൽ വച്ചാണ് വൈദികൻ അടക്കമുള്ള കന്യാസ്ത്രീകളെ 70 അംഗസംഘം ആക്രമിച്ചത്. മലയാളികളായ ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നീ രണ്ട് കത്തോലിക്ക വൈദികർക്കും രണ്ട് കന്യാസ്ത്രീകള്‍ക്കുമാണ് മർദനമേറ്റത്.
മരണാനന്തര ശുശ്രൂഷയ്ക്ക് പോയവരെയാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതെന്ന് ഒഡീഷയിൽ അക്രമണത്തിന് ഇരയായ മലയാളി വൈദികൻ ലിജോയുടെ കുടുംബം പറയുന്നു. പ്രാര്‍ഥനയ്ക്കായി വന്നതാണെന്ന് പറഞ്ഞിട്ടും ആക്രമിച്ചുവെന്നും ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് അവര്‍ വിളിച്ചു പറഞ്ഞുവെന്നും വൈദികൻ്റെ കുടുംബം പറഞ്ഞു.