KERALA

പൊതുജനാരോഗ്യ ചരിത്രത്തിലെ അഭിമാനകരമായ മറ്റൊരു നേട്ടം; കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നാളെ നാടിന് സമർപ്പിക്കും: മുഖ്യമന്ത്രി

പദ്ധതികളുടെ പ്രഖ്യാപനത്തിനപ്പുറം അവ യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയാണ് ഈ സർക്കാരിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി

Author : ലിൻ്റു ഗീത

തിരുവനന്തപുരം: കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ നാളെ നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ പൊതുജനാരോഗ്യ ചരിത്രത്തിലെ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി നാടിന് സമർപ്പിക്കുകയാണ്. മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് സർക്കാർ സിസിആർസി സജ്ജമാക്കിയ‌ത്. പദ്ധതികളുടെ പ്രഖ്യാപനത്തിനപ്പുറം അവ യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയാണ് ഈ സർക്കാരിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിൻ്റെ പൊതുജനാരോഗ്യ ചരിത്രത്തിലെ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി നാടിന് സമർപ്പിക്കുകയാണ്. മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സജ്ജമാക്കിയ കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്ററിൻ്റെ (CCRC) അത്യാധുനിക ഹോസ്പിറ്റൽ സമുച്ചയം ഫെബ്രുവരി 9ന് ഉദ്ഘാടനം ചെയ്യും. പദ്ധതികളുടെ പ്രഖ്യാപനത്തിനപ്പുറം അവ യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയാണ് ഈ സർക്കാരിനെ നയിക്കുന്നത്.

2014ൽ യുഡിഎഫ് സർക്കാർ ഈ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നുവെങ്കിലും തുടർനടപടികളോ നിർമാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്താനോ അവർ തയ്യാറായിരുന്നില്ല. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് ഇതിന് പുതുജീവൻ ലഭിച്ചത്. കിഫ്ബി വഴി 385 കോടി രൂപയുടെ ഫണ്ട് വകയിരുത്തി പുതിയ പദ്ധതി ആവിഷ്കരിക്കുകയും 2018ൽ നിർമാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തു.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാംപസിൽ 385 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കിയത്. 6.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒൻപത് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയം മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്രയമാകും. നിലവിൽ തിരുവനന്തപുരം ആർസിസിയെ ആശ്രയിക്കുന്ന രോഗികൾക്ക് ഇതോടെ കൊച്ചിയിൽ തന്നെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകും. മികച്ച സൗകര്യങ്ങളാണ് കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ ഒരുക്കിയിരിക്കുന്നത്.

🏥 ആകെ 451 കിടക്കകളുടെ ശേഷിയുള്ള കേന്ദ്രത്തിൽ ഒന്നാം ഘട്ടത്തിൽ 100 കിടക്കകൾ സജ്ജമായി.

🏥 12 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, ലിനാക് (LINAC) മെഷീനുകൾ, എം.ആർ.ഐ (MRI), സി.ടി സ്കാനറുകൾ എന്നിവയടങ്ങുന്ന വിപുലമായ സംവിധാനങ്ങൾ.

🏥 ക്ലിനിക്കൽ സേവനങ്ങൾക്കൊപ്പം കാൻസർ ഗവേഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന അപെക്സ് സെൻ്റർ.

🏥 സംസ്ഥാനത്തെ ആദ്യത്തെ 'എഡ്ജ്' (EDGE) സർട്ടിഫൈഡ് ഹോസ്പിറ്റൽ എന്ന പദവിയും പരിസ്ഥിതി സൗഹൃദമായ രൂപകൽപ്പനയും.

ആരോഗ്യമേഖലയിൽ കേരളം മുന്നോട്ടു വെക്കുന്ന ബദൽ വികസന മാതൃകയുടെ സാക്ഷ്യമാണിത്. സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ ഏറ്റവും ആധുനികമായ ചികിത്സ ഉറപ്പാക്കുക എന്ന എൽഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയം മികച്ച രീതിയിൽ നടപ്പിലാക്കി വരികയാണ്. പൊതു ആരോഗ്യമേഖലയിലെ ഈ മുന്നേറ്റത്തിൻ്റെ തുടർച്ചയ്ക്കായി നമുക്കൊരുമിച്ച് നിൽക്കാം.

SCROLL FOR NEXT