KERALA

സഹകരണ സോഫ്റ്റ്‌വെയർ പദ്ധതി അഴിമതി ആരോപണം വസ്തുതകളില്ലാത്തത്; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

സഹകരണ സോഫ്റ്റ്‌വെയർ പദ്ധതിയില്‍ 700 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആഴിമതി ആരോപണത്തിൽ യുടെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സോഫ്റ്റ്വെയർ പദ്ധതിയില്‍ 700 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. പദ്ധതിയിൽ എല്ലാം എല്ലാം സുതാര്യമാണെന്നും ആരോപണം വസ്തുതകളില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മറുപടി കുറിപ്പ്;

"4415 സഹകരണ സ്ഥാപനങ്ങളില്‍ പൊതു സോഫ്റ്റ്വെയര്‍ നടപ്പിലാക്കുന്നതിനായി 2021ലെ ടെന്‍ഡര്‍ പ്രകാരം 206 കോടി രൂപയ്ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് നല്‍കിയിരുന്നെങ്കിലും, 2024 ഒക്ടോബറില്‍ അവര്‍ ഏകപക്ഷീയമായി പിന്മാറി. തുടര്‍ന്ന് 2025 മാര്‍ച്ചില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു.

ഹൈലെവല്‍ കമ്മിറ്റിയുടെ വിശദമായ പരിശോധനയും നിയമവകുപ്പിന്‍റെ അനുമതിയും ലഭിച്ചതിന് ശേഷം ടെക്നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ വിലയിരുത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഹൈക്കോടതിയും ടെന്‍ഡര്‍ നടപടികള്‍ തുടരാനും വിജയിച്ച ബിഡ്ഡര്‍ക്ക് അവാര്‍ഡ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.

പുതിയ പദ്ധതിയില്‍ ഡാറ്റയും സോഴ്സ് കോഡും സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. മുന്‍ SAAS മാതൃകയില്‍ ഇത് ഉണ്ടായിരുന്നില്ല. ആ മാതൃകയില്‍ പോയിരുന്നുവെങ്കില്‍ മുഴുവന്‍ സഹകരണ മേഖലയില്‍ വ്യാപിപ്പിക്കാന്‍ ഏകദേശം 1000 കോടി രൂപ ചെലവ് വന്നേനെയായിരുന്നു.ഇപ്പോള്‍ ഏകദേശം 23,000 സഹകരണ സംഘങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ സോഫ്റ്റ്വെയര്‍ വ്യാപിപ്പിക്കാന്‍ സാധിക്കും.

മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന ആരോപണവും തെറ്റാണ്. ഏകദേശം 45 കമ്പനികള്‍ക്ക് കണ്‍സോര്‍ഷ്യം രൂപത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. സാങ്കേതിക വിലയിരുത്തലില്‍ യോഗ്യമായ കമ്പനിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും അത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം സുതാര്യമാണ്. ആരോപണം വസ്തുതകളില്ലാത്തതാണ്."

SCROLL FOR NEXT