Source: News Malayalam 24X7
KERALA

"ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്, നവകേരളം സാധ്യമാകാത്ത ഒന്നല്ല" : മുഖ്യമന്ത്രി

അധികാരത്തിൽ അവസരം ഇല്ലാത്ത ഒരു കൂട്ടരുണ്ട്. അത്തരം ആളുകൾക്ക് വിഷമമുണ്ടായി. അല്ലാതെ ഒരു വിഭാഗത്തിനും ദുരനുഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: നവകേളം എന്നത് സാധ്യമാകാത്ത ഒന്നല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല. സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്. കൊച്ചു കേരളമെന്ന് പറയുന്ന അപകർഷതാ ബോധമല്ല. മഹത്തായ കേരളമെന്ന് പറയുന്ന ആത്മവിശ്വാസമാണ് നമുക്ക് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര പഠന കോൺഗ്രസ് ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രം സാമ്പത്തികമായി ഞെരുക്കപ്പെട്ട ഘട്ടത്തിലാണ് നാം നേട്ടങ്ങൾ കൈവരിച്ചത്. നമ്മൾ ശരിയായ വികസന പാതയിലാണ്. ഇതിൽ തൃപ്തിപ്പെട്ട് ഒതുങ്ങിക്കൂടരുത്. വെല്ലുവിളികളും അവസരങ്ങളും മുന്നിലുണ്ട്. ആഭ്യന്തര ഉൽപ്പാദനം ഇരട്ടിയാക്കണം. ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് തുല്യമാകണം. അതാണ് ഇനിയുള്ള ഇടതു സർക്കാരിൻ്റെ ലക്ഷ്യം. പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് തരണം ചെയ്യേണ്ടതുണ്ട്. ലക്ഷ്യത്തിലേക്കുള്ള വേഗം വർധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016-ന് മുമ്പ് കേരളം ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാകുമെന്ന തോന്നൽ ആർക്കെങ്കിലും ഉണ്ടായിരുന്നോ? വ്യവസായത്തിന് പറ്റിയ സംസ്ഥാനമല്ലെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന വിലയിരുത്തൽ. എല്ലാ മേഖലയിലും ഇപ്പോൾ വലിയ തോതിൽ നിക്ഷേപം നടക്കുന്നു. മുക്ക് എല്ലാ വ്യവസായങ്ങളും പറ്റില്ല. കേരളത്തിന് യോജിച്ച വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നുള്ളു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വർഗീയ പ്രശ്നങ്ങളില്ലെന്നത് വികസനത്തിന് സഹായകരമാണ്. 10 വർഷമായി വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. യുഡിഎഫ് കാലത്ത് അത്തരം സംഭവങ്ങൾ ഉണ്ടായി. ഒരു വർഗീയതയുമായും സർക്കാർ ചാരി നിൽക്കില്ല. എല്ലാ വർഗീയതയോടും ഒരേ സമീപനമാണ്. സംഘർഷമുണ്ടായാൽ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കും. പത്ത് വർഷക്കാലം ഒരു വിഭാഗത്തെയും അകറ്റി നിർത്തിയില്ല. എല്ലാവരെയും ചേർത്ത് പിടിക്കുകയാണ് സർക്കാർ ചെയ്തത്. എല്ലാ കുടുംബങ്ങളിലും വികസനത്തിൻ്റെ സ്വാദ് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസംഗത്തിനിടെ യുഡിഎഫിനെ പരിഹസിക്കാനും മുഖ്യമന്ത്രി വിട്ടില്ല. അധികാരത്തിൽ അവസരം ഇല്ലാത്ത ഒരു കൂട്ടരുണ്ട്. അത്തരം ആളുകൾക്ക് വിഷമമുണ്ടായി. അല്ലാതെ ഒരു വിഭാഗത്തിനും ദുരനുഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ആരോഗ്യ മേഖലയിൽ നല്ല രീതിയിൽ ചികിത്സ നൽകുന്ന സംസ്ഥാനമായി കേരളം മാറിയെന്നും ഇനിയും മുന്നേറേണ്ടതുണ്ട്. ചികിത്സാ ചെലവ് താങ്ങാനാകാത്ത സ്ഥിതി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT