തിരുവനന്തപുരം: പ്രതിപക്ഷ നേതാവിൻ്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ അന്താരാഷ്ട്ര യോഗദിനത്തിനെക്കുറിച്ച് ആലോചിക്കാൻ സർക്കാർ വകുപ്പുകളുടെ യോഗം നടന്നെന്ന് സ്ഥീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചത് അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആരാഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രത്യേക യോഗമല്ല, ആശയവിനിമയം മാത്രമാണ് നടന്നതെന്ന് അറിയിച്ചു. സർക്കാരിൻ്റെ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി കത്ത് നൽകി. ഭാവിയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ലോക്ഭവനോട് കത്തിൽ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തിനെക്കുറിച്ച് ആലോചിക്കാൻ ഗവർണർ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചതിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചിരുന്നു. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പിണറായി ആരോപിച്ചു. ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണിത്. എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ ഭരണകാര്യങ്ങളിൽ ഇടപെടുന്നതെന്നും പിണറായി ചോദിച്ചു. കിട്ടിയ അവസരം ഗവർണർ ശരിയായി ഉപയോഗിക്കുന്നുവെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ജൂൺ പതിനാറിനാണ് ലോക്ഭവനിൽ അന്താരാഷ്ട്ര യോഗദിനത്തിനെക്കുറിച്ച് ആലോചിക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്നത്.