എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുല്‍ സലാമിനെയും നേരിട്ടറിയാമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നവകേരള സദസിലെ പ്രതിഷേധത്തിൽ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റപ്പോഴാണ് മുഹമ്മദ് ഹുസൈനെ ആദ്യമായി വിളിച്ചു സംസാരിക്കുന്നത്. പിന്നീട് അവരുടെ വീട്ടിലും പോയിരുന്നു. പൊലീസ് മർദനത്തിൽ പരിക്കേറ്റയാൾ എന്ന താല്‍പ്പര്യത്തിന്റെ പുറത്താണ് പോയത്. ഇപ്പോള്‍ അറസ്റ്റിലായപ്പോഴാണ് മറ്റു കാര്യങ്ങള്‍ അറിയുന്നത്. എന്നാല്‍, അവര്‍ സോഷ്യല്‍ മീഡിയ ടീമിലൊന്നും ഇല്ല. അങ്ങനെയൊരു ടീം പ്രതിപക്ഷ നേതാവായിരുന്നപ്പോഴൊ, ഇപ്പോഴോ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് സിപിഐഎം ആരോപണം. നവ കേരള സദസ് നടക്കുന്നതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രതി സതീശനൊപ്പം അടുത്തിടപഴകുന്നത് അയാള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ആ ചിത്രങ്ങളുമായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടത്. ഇതോടെ, പ്രതിയുടെ ലഹരിക്കടത്ത് ബന്ധം അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വസിക്കാമെങ്കിലും, വ്യക്തിബന്ധം പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടതില്ലേ എന്ന വാദം ഉയരുന്നുണ്ട്.
പ്രതികള്‍ക്ക് ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധം അറസ്റ്റിനുശേഷമാകും മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടാകുക. എന്നാല്‍, നവ കേരള സദസുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് അതിക്രമത്തെത്തുടര്‍ന്നാണ് പ്രതിയെ പരിചയപ്പെടുന്നതെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിനും വളരെ മുമ്പുതന്നെ ഇവരുമായി അടുപ്പമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
2021 മുതല്‍ സതീശനമൊപ്പമുള്ള ചിത്രങ്ങള്‍ പ്രതികള്‍ തന്നെ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്. ഇക്കാര്യമാണ് ഇന്നലെ എം.വി. ഗോവിന്ദനും ചൂണ്ടിക്കാട്ടിയത്. "2023 നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ് നടന്നത്. ഈ തീയതിക്ക് മുൻപ് പ്രതി വി.ഡി. സതീശനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പൊതുവേദിയിൽ അല്ലാത്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നവകേരള സദസിനു മുൻപും സതീശന്റെ സന്തത സഹചാരിയായിരുന്നു മുഹമ്മദ് ഹുസൈനെന്ന് ഇതിൽനിന്ന് വ്യക്തമാണ്" എന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം.
മാത്രമല്ല, ഹുസൈന്‍ സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ആണെന്നത് സിപിഐഎം ഉയര്‍ത്തിയ ആരോപണമല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അങ്ങനെയാണ് ചേര്‍ത്തിരിക്കുന്നതെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പ്രതിയും സതീശനും ഒപ്പമുള്ള ചിത്രങ്ങള്‍ സഹിതമായിരുന്നു ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം.
പ്രതികള്‍ക്കെതിരെ വളരെ ഗുരുതരമായ കുറ്റമാണ് നിലവിലുള്ളത്. വലിയൊരു ലഹരിമാഫിയയുടെ കണ്ണികളാണ് പ്രതികള്‍. വലിയ തോതിലാണ് ഇവരുടെ പക്കല്‍നിന്നും എംഡിഎംഎ പിടിച്ചെടുത്തിട്ടുള്ളത്. മുന്‍ പ്രതിപക്ഷ നേതാവും, ഇപ്പോള്‍ മുഖ്യമന്ത്രിയുമായ സതീശനുമായുള്ള ബന്ധം ഏതെങ്കിലും തരത്തില്‍ ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. അക്കാര്യം മുഖ്യമന്ത്രിയും സര്‍ക്കാരും പരിശോധിക്കേണ്ടതില്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഹുസൈൻ എംഡിഎംഎയുടെ ഏഴ് ജില്ലകളിലെ ഹോൾസെയിൽ ഡീലറാണെന്നാണ് എം.വി. ഗോവിന്ദന്റെ ആരോപണം. ഇയാളുമായി അഭേദ്യമായ ബന്ധം എങ്ങനെ മുഖ്യമന്ത്രിക്ക് വന്നു? ഹുസൈനെ പൊലീസ് പിടിച്ചത് അബദ്ധത്തിലാണ്. പിടിച്ച ഉദ്യോഗസ്ഥൻ വീട്ടിൽ പോയിരിക്കുകയാണ്. കയ്യിൽ കിട്ടിപ്പോയപ്പോൾ പിന്നെ പൊലീസ് എന്ത് ചെയ്യാനാണ്. തൂഫാൻ നോഡൽ ഓഫീസറെ മാറ്റിയതിന് പിന്നിലും ദുരൂഹതയുണ്ടെന്ന സിപിഐഎം ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടിയും നടപടിയുമൊക്കെ ഉണ്ടാകേണ്ടതുണ്ട്.