സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ടിക്കെതിരെ തെളിവുകളുണ്ടെന്ന് ഇഡി. വീണ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്നാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തില്‍ പറയുന്നത്. മെയ് 27ന് തിരുവനന്തപുരത്തെ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയില്‍ ഇതിനുള്ള തെളിവുകളുണ്ട്. വിദേശത്തേക്ക് പണം അയച്ചതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. അത് ഹവാല ഇടപാടാണെന്നാണ് ഇഡിയുടെ വാദം. വീണയുടെ പങ്കാളിയും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന് ഇതില്‍ മുഖ്യ പങ്കുണ്ടെന്നും ഇഡി പറയുന്നു. ഇഡി ഡിജിപിക്ക് കൈമാറിയ 25 പേജുള്ള കത്തിലാണ് നിർണായക വിവരങ്ങൾ.
വൻ കള്ളപ്പണ ഇടപാടാണ് നടന്നതെന്ന് ഇഡി വ്യക്തമാക്കുന്നു. വിദേശത്തേക്കുള്ള ഹവാല ഇടപാടില്‍ റിയാസിനും മുഖ്യപങ്കുണ്ട്. ഹവാല ഇടപാടിനുവേണ്ടി 16 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അതില്‍ റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ ചിലര്‍ പങ്കാളികളായിട്ടുണ്ട്. മിനിസ്റ്റര്‍ റിയാസ് എന്ന പേരിലാണ് മുഹമ്മദ് റിയാസിന്റെ ഒരു നമ്പര്‍ പേര് സേവ് ചെയ്തിരിക്കുന്നത്. ഹവാല ഇടപാടുകാരന്‍ എന്ന ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിലുണ്ട്.
2024 മെയ് മാസത്തിൽ അടക്കം വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ചുപോയത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നു. വീണയ്ക്ക് ദുബൈയില്‍ ഗാര്‍മെന്റ് ബിസിനസ് നടത്തുന്നതിന് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കാൻ ആയിരുന്നു ലക്ഷ്യമെന്നും ഇഡി കത്തില്‍ പറയുന്നു. വീണ എഴുതിയതെന്ന് പറയുന്ന കുറിപ്പുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെയാണ് ഇഡി ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. കുറിപ്പുകള്‍ എഴുതിയത് താനാണെന്ന് വീണ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു.