Source: Files
KERALA

എക്സാ‌ലോജിക് കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; രേഖകൾ ഇ.ഡിക്ക് കൈമാറണമെന്ന് കോടതി

എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകൾ ഇ.ഡിക്ക് കൈമാറണമെന്ന് കൊച്ചി പിഎംഎൽഎ കോടതി...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകൾ ഇ.ഡിക്ക് കൈമാറണമെന്ന് കൊച്ചി പിഎംഎൽഎ കോടതി. കേസന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട്, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയ 134 രേഖകൾ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കൊച്ചി പിഎംഎൽഎ കോടതിയെ സമീപിച്ചത്.

നേരത്തെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്ന വേളയിൽ ഇ.ഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കോടതി അത് അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് ഇ.ഡിക്ക് അനുമതി ലഭിച്ചത്. തുടർന്നാണ് എസ്എഫ്ഐഒ രേഖകൾ കൈമാറണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.

വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും 2017ൽ ഉണ്ടാക്കിയ കരാർ, എക്സാലോജിക്ക് ഫിനാൻഷ്യൽ സ്റ്റേറ്റമെൻ്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനി ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾക്കാണ് ഇ.ഡി അപേക്ഷ നൽകിയത്.

പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

SCROLL FOR NEXT