കൊച്ചി: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫീസായി ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് പരാതി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സൗജന്യമായിരുന്ന സേവനത്തിന് ഇപ്പോൾ 700 രൂപ നൽകണം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് ഇത്രയും തുക നൽകേണ്ടി വരുന്നതെന്നാണ് യുവാക്കളുടെയും വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെയും ആക്ഷേപം.
കേരള പൊലീസിന്റെ തുണ വെബ്സൈറ്റിലൂടെയാണ് എൻഐഒ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. അപ്ലിക്കേഷൻ പ്രോസസ്, പേയ്‌മെന്റ് ഘട്ടമെത്തുമ്പോൾ അപേക്ഷകൻ ഒന്നു ഞെട്ടും. യുഡിഎഫ് ഭരണകാലത്ത് തീർത്തും സൗജന്യമായാണ് ഈ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ടിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
എൽഡിഎഫ് അധികാരത്തിൽ വന്നതിനു പിന്നാലെ 2018 മാർച്ച് 17ാം തീയതി അപേക്ഷ ഫീസ് 525 രൂപയാക്കി. തുടർന്ന് അഞ്ച് തവണയായി നിരക്ക് വർധിപ്പിച്ചു. ഏറ്റവും ഒടുവിൽ 2024 ഒക്ടോബർ എട്ടിന് 90 രൂപ വർധിപ്പിച്ച് 700 രൂപയിലെത്തി.