വി.എ. അരുൺ കുമാർ Source: Files
KERALA

"ഐഎച്ച്ആർഡി ഡയറക്ടർ രാഷ്ട്രീയ സ്വഭാവമുള്ള കുറിപ്പ് പങ്കുവച്ചു"; വി.എ. അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

രാഷ്ട്രീയ സ്വഭാവമുള്ള ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.എ. അരുൺകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഐഎച്ച്ആർഡി ഡയറക്ടറായ അരുൺകുമാർ രാഷ്ട്രീയ സ്വഭാവമുള്ള ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പ് കാലയളവിൽ അരുൺ കുമാറിനെ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ സർക്കാരിന് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. അധികാരമോഹങ്ങൾക്ക് വേണ്ടി രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ സഹതാപം മാത്രമെന്നാണ് അരുൺ കുമാറിൻ്റെ കുറിപ്പിൽ പറയുന്നത്. നിഴലുകൾക്ക് വെളിച്ചത്തിനനുസരിച്ച് രൂപം മാറാം, പക്ഷേ വേരുകൾ എന്നും മണ്ണിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കേരളം മറ്റൊരു സുപ്രധാന ജനവിധിയിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ ചടുലതകൾ അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആവേശകരമായ ഒരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് കാലം പലപ്പോഴും മനുഷ്യരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെയും ആദർശസ്ഥിരതയുടെയും ഉരകല്ല് കൂടിയാണ്. അധികാരമോഹങ്ങൾക്കും താൽക്കാലിക ലാഭങ്ങൾക്കും വേണ്ടി ചിലർ തങ്ങളുടെ രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നില്ല, മറിച്ച് സഹതാപം മാത്രമാണ്. പുന്നപ്ര-വയലാറിന്റെ മണ്ണിൽ നിന്ന് പകർന്നു കിട്ടിയ പോരാട്ടവീര്യം വിപണിയിൽ വെക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും. നിഴലുകൾക്ക് വെളിച്ചത്തിനനുസരിച്ച് രൂപം മാറാം, പക്ഷേ വേരുകൾ എന്നും മണ്ണിൽ തന്നെ ഉറച്ചുനിൽക്കും.

പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിൽ ചില സ്വരഭേദങ്ങൾ കേൾക്കുന്നുണ്ട്. പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉൾക്കൊള്ളാൻ പാർട്ടി നേതൃത്വത്തിന് കഴിയുമെന്നും, ഒറ്റക്കെട്ടായി നമ്മൾ ഈ പോരാട്ടത്തെ നേരിടുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഭിന്നതകൾ വിതച്ച് കൊയ്യാൻ നോക്കുന്നവർക്ക് മുൻപിൽ പതാക താഴെ വെക്കാൻ ഈ പ്രസ്ഥാനം ശീലിച്ചിട്ടില്ല.

തിരുവനന്തപുരത്തിന് പുറത്തുള്ള യാത്രകൾ എനിക്ക് പുതിയ പാഠങ്ങളാണ് നൽകുന്നത്. ഔദ്യോഗിക പദവികൾക്കും സ്ഥാനമാനങ്ങൾക്കും അപ്പുറം ജനഹൃദയങ്ങളിലെ സ്നേഹമാണ് ഏറ്റവും വലിയ കരുത്തെന്ന് ഞാൻ തിരിച്ചറിയുന്നു. അച്ഛൻ കാണിച്ചുതന്ന ആദർശത്തിന്റെ നേർവഴിയേ, യാതൊരു ഇടർച്ചയുമില്ലാതെ ഞാൻ ഇവിടെയുണ്ട്.

SCROLL FOR NEXT