മലപ്പുറം കാടാമ്പുഴയിൽ ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. കോട്ടക്കൽ സ്വദേശിനി ഹിറ അറീറയുടെ കുട്ടിയാണ് ഇന്നലെ മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം ഖബറടക്കി. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു. സംഭവത്തിൽ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
നേരത്തെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ കുട്ടിക്ക് സ്ഥിരീകരിച്ചിരുന്നു. വീട്ടിലെ പ്രസവത്തിലായിരുന്നു മരിച്ച കുഞ്ഞ് ജനിച്ചത്. 2024 ഏപ്രിൽ 14ന് ഭർതൃവീട്ടിൽ നിന്നായിരുന്നു പ്രസവം. കുഞ്ഞിന് ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ല. സംഭവത്തിൽ ആരോഗ്യപ്രവർത്തകർ കുഞ്ഞിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി. കുഞ്ഞിന്റെ മരണത്തിൽ ഒന്നും പറയാറായിട്ടില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ രാജൻ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകും.
അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കളെന്നാണ് റിപ്പോർട്ട്. അമ്മ ഹിറ അറീറ സമൂഹമാധ്യമങ്ങളിലടക്കം അശാസ്ത്രീയ ചികിത്സാരീതികളെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ് ഹിറ അറീറ. ഇവർ വീട്ടിലെ പ്രസവവും പ്രോത്സാഹിപ്പിച്ചിരുന്നു.
അതേസമയം കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും പാല് കുടിക്കുന്നതിനിടെ കുഴഞ്ഞുപോവുകയായിരുന്നു എന്നുമാണ് കുടുംബത്തിൻ്റെ പക്ഷം. ഡോക്ടർ വീട്ടിലെത്തി മരണം സ്ഥിരീകരിച്ചു എന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കാടാമ്പുഴ പൊലീസ് കുഞ്ഞിന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.