ഡൽഹി: പാതിരാ ചർച്ചയിലും തീരുമാനമാകാതെ കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ചർച്ച അവസാനിച്ചത് പുലർച്ചെ രണ്ടേ കാലോടെയാണ്. സ്ഥാനാർഥികളെ ഇന്ന് രാവിലെ തന്നെ പ്രഖ്യാപിക്കുമെന്ന് കെപസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. പട്ടികയിൽ തർക്കം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.
അതേസമയം കോൺഗ്രസ് എംപിമാരുടെ സ്ഥാനാർഥിത്വത്തിൽ ഉദ്വേഗം തുടരുകയാണ്. കണ്ണൂരും കോന്നിയും ഉൾപ്പെടെ തർക്ക മണ്ഡലങ്ങൾ ഒഴിവാക്കിയുള്ള പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുക എന്നാണ് സൂചന. എംപിമാർ മത്സരിക്കുന്നതിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് എതിർപ്പുണ്ട്. കണ്ണൂർ സീറ്റിൽ കെ. സുധാകരൻ കടുംപിടുത്തം തുടരുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ 19 സിറ്റിംഗ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. കണ്ണൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഒഴിച്ചാണ് ഇന്നലെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളിലും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.