കൊല്ലം: ഇരവിപുരം സീറ്റിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനും അതൃപ്തി. നിലവിലെ സ്ഥാനാർഥി അഡ്വ. വിഷ്ണുമോഹനെ അംഗീകരിക്കില്ലെന്ന് പ്രാദേശിക നേതൃത്വം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കത്ത് നൽകി. ആർഎസ്പിയിലെ രണ്ട് നേതാക്കൾ തമ്മിൽ പടലപ്പിണക്കവും, ദുർവാശിയും യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്നുവെന്നാണ് വിമർശനം. ഷിബു ബേബി ജോണിന്റെ കടുംപിടുത്തത്തിന് പിന്നാലെയാണ് ഇരവിപുരത്ത് വിഷ്ണുമോഹനെ സ്ഥാനാർഥിയായി തീരുമാനിച്ചത്.
യുഡിഎഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന നിലപാട് ആർഎസ്പി സ്വീകരിക്കുന്നുവെന്ന് കത്തിൽ വിമർശനമുണ്ട്. പ്രതികാര ബുദ്ധിയോടെ തലപ്പത്തുള്ള നേതാവ് പ്രവർത്തിക്കുന്നു. യുഡിഎഫ് സംസ്ഥാന നേതൃത്വം അടിയന്തിര ഇടപെടൽ നടത്തണം. അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രവർത്തന രംഗത്ത് നിന്ന് പിന്മാറുമെന്നും വിവിധ ഘടകങ്ങൾ പ്രതിപക്ഷ നേതാവിന് നൽകിയ കത്തിൽ പറയുന്നു.
ഷിബു ബേബി ജോണിൻ്റെ സമ്മർദത്തിന് വഴങ്ങി ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർഥിയായി വിഷ്ണു മോഹനെ തീരുമാനിച്ചത് മുതൽ ആർഎസ്പിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. പാർട്ടി വിടുമെന്ന ഷിബു ബേബി ജോണിൻ്റെ ഭീഷണിക്ക് വഴങ്ങിയായിരുന്നു ഇരവിപുരത്ത് വിഷ്ണു മോഹനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. പിന്നാലെ, ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവയ്ക്കുകയും സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് പാർട്ടി വിടുകയും ചെയ്തിരുന്നു. കാർത്തിക്ക് പ്രേമചന്ദ്രന് എല്ലാ ഘടകങ്ങളിലും ഭൂരിപക്ഷം ഉണ്ടായിട്ടും ഷിബു ബേബി ജോൺ തടഞ്ഞെന്നായിരുന്നു സജി ഡി. ആനന്ദ് ന്യൂസ് മലയാളത്തോട് പറഞ്ഞത്. ആർഎസ്പി ഇങ്ങനെ പോയാൽ ഇല്ലാതാകുമെന്നും സജി ഡി. ആനന്ദ് പറഞ്ഞു.