തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. പട്ടിക പുറത്തിറങ്ങിയതോടെ പ്രചാരണത്തിൽ സജീവമാവുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥികൾ. സ്ഥാനാർഥി പട്ടികയിൽ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടതോടെ ചില നേതാക്കൾ അതൃപ്തിയിലാണ്. തർക്കമുള്ള മണ്ഡലങ്ങളിൽ നേതാക്കളെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം. അതൃപ്തി തുടരുന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷൻ നേരിട്ട് സംസാരിക്കും എന്നാണ് വിവരം.
പട്ടിക പുറത്തുവന്നതോടെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കൾക്കിടയിൽ ശക്തമായ അതൃപ്തി നിലനിൽക്കുന്നുണ്ട്. മനോജ് മൂത്തേടനെ പെരുമ്പാവൂരിൽ സ്ഥാനാർഥി ആക്കിയതോടെ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളി അതൃപ്തിയിലാണ്. കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ ഇപ്പോൾ നിയമസഭാ സ്ഥാനാർഥി നിർണയത്തിലും തഴയപ്പെട്ടതിൽ ദീപ്തി മേരി വർഗീസിനും അതൃപ്തിയുണ്ട്.
ആകാംഷകൾക്കും കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു കഴിഞ്ഞ ദിവസം രാത്രിയോടെ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടത്. 37 പേരാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലുള്ളത്. പട്ടികയിൽ കെ. സുധാകരൻ്റെയും അടൂർ പ്രകാശിൻ്റെയും എൽദോസ് കുന്നപ്പിള്ളിയുടേയും അലോഷ്യസ് സേവ്യറിൻ്റെയും ദീപ്തി മേരി വർഗീസിൻ്റെയും പേരുണ്ടായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ 19 സിറ്റിങ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. കണ്ണൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഒഴിച്ചാണ് പ്രഖ്യാപിച്ചത്.