തൃശൂർ: കോൺഗ്രസ് ഭരിക്കുന്ന ഇരിങ്ങാലക്കുട ടൗൺ കോർപ്പറേറ്റീവ് ബാങ്കിനെതിരായ റിസർവ് ബാങ്ക് നടപടിയിൽ ബാങ്ക് ചെയർമാനെതിരെ പരാതി. മുൻ കെപിസിസി സെക്രട്ടറി കൂടിയായ എം.പി. ജാക്സണിന് എതിരെ എഐസിസി- കെപിസിസി നേതൃത്വത്തിനാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ പരാതി നൽകിയത്. ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്നാണ് പരാതി.
കരുവന്നൂർ വിഷയത്തിൽ സമരം ചെയ്ത കോൺഗ്രസിന് ഇപ്പോൾ ജനങ്ങളെ അഭിമുഖീകരിക്കാൻ ആകുന്നില്ല. 35 വർഷമായി ചെയർമാനായ ജാക്സണ് ഐടിയു ബാങ്ക് വിഷയത്തിൽ ഒഴിഞ്ഞുമാറാൻ ആകില്ല. തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ ജാക്സണെ കോൺഗ്രസ് പരിപാടികളിൽ നിന്നും മാറ്റിനിർത്തണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. കാറളം, പൊറത്തിശ്ശേരി, വേളൂക്കര മണ്ഡലം പ്രസിഡൻ്റുമാരാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചത്.
ബാങ്കിൻ്റെ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും ആറ് മാസത്തേക്ക് റിസർവ് ബാങ്ക് മരവിപ്പിച്ചിരുന്നു. ഈ കാലയളവിൽ നിക്ഷേപം സ്വീകരിക്കാനോ ലോൺ അനുവദിക്കാനോ അനുമതിയില്ല. ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന് ആർബിഐക്ക് പരാതി ലഭിച്ചിരുന്നു. 1996ൽ അർബൻ ബാങ്കായി ഉയർത്തപ്പെട്ട ബാങ്കിന് 71 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.