KERALA

വഴക്കിട്ട് ജോസഫ് വാഴക്കൻ! സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തി; നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നേക്കും

ഇന്ന് എറണാകുളത്ത് മാധ്യമങ്ങളെ കാണാനാണ് ജോസഫ് വാഴക്കൻ്റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കന് അതൃപ്തി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരാനാണ് തീരുമാനം. പോസ്റ്ററും ഫ്ലക്സും അടിക്കാനായി ലക്ഷങ്ങൾ ചെലവഴിച്ച ശേഷം സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയത് അധിക്ഷേപമാണെന്നാണ് ജോസഫ് വാഴയ്ക്കന്റെ ആരോപണം. ‌ഇന്ന് എറണാകുളത്ത് മാധ്യമങ്ങളെ കാണും. അതേസമയം, വാഴക്കനെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പട്ടിക പുറത്തുവന്നതോടെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കൾക്കിടയിൽ ശക്തമായ അതൃപ്തി നിലനിൽക്കുന്നുണ്ട്. മനോജ് മൂത്തേടനെ പെരുമ്പാവൂരിൽ സ്ഥാനാർഥി ആക്കിയതോടെ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളി അതൃപ്തിയിലാണ്. കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ ഇപ്പോൾ നിയമസഭാ സ്ഥാനാർഥി നിർണയത്തിലും തഴയപ്പെട്ടതിൽ ദീപ്തി മേരി വർഗീസിനും അതൃപ്തിയുണ്ട്.

സ്ഥാനാർഥി പട്ടികയിൽ ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടതോടെ ചില നേതാക്കൾ അതൃപ്തിയിലാണ്. തർക്കമുള്ള മണ്ഡലങ്ങളിൽ നേതാക്കളെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം. അതൃപ്തി തുടരുന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷൻ നേരിട്ട് സംസാരിക്കും എന്നാണ് വിവരം. അതേസമയം, രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങിയതോടെ പ്രചാരണത്തിൽ സജീവമാവുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥികൾ.

SCROLL FOR NEXT