KERALA

ഇങ്ങേ അറ്റത്ത് ഒരു സംസ്ഥാനമുണ്ടെന്ന് മറന്നു, കേന്ദ്രത്തിന് തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ പണം തരാമെന്ന ധാര്‍ഷ്ട്യം: കെ. മുരളീധരന്‍

രണ്ട് കേന്ദ്ര മന്ത്രിമാരും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ. മുരളീധരൻ പറഞ്ഞു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബജറ്റ് കേരളത്തിനെ പൂർണമായും നിരാശപ്പെടുത്തന്നതാണ്. ആവശ്യപ്പെട്ട അതിവേഗ റെയിൽപാത, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില അടക്കം ഒന്നും ലഭിച്ചില്ല. ഇങ്ങേ അറ്റത്ത് ഒരു സംസ്ഥാനമുണ്ടെന്ന് കേന്ദ്രം മറന്നു. തെരഞ്ഞെടുപ്പിൽ വലിയ റിസൾട്ട് ഉണ്ടാകില്ലെന്നുറപ്പുള്ള ബജറ്റ് ആണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. രണ്ട് കേന്ദ്ര മന്ത്രിമാരും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ. മുരളീധരൻ പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് കാര്യമായിട്ട് അക്കൗണ്ട് തുറക്കാൻ കഴിയില്ല എന്ന് മനസിലായി. തുറക്കാൻ പറ്റുന്നത് ബാങ്ക് അക്കൗണ്ട് മാത്രമാണ്. തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ പണം തരാമെന്ന ധാർഷ്ട്യമാണ് കേന്ദ്രത്തിന്റേത്. കേന്ദ്രമന്ത്രിയുടേത് ഒരു സിനിമ ഡയലോഗ് ആയി മാത്രം കണ്ടാൽ മതി. അതിനപ്പുറം അതിനെ കാണേണ്ടതില്ല. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ ഇനി ഇവിടെ വന്ന് വാചക കസർത്ത് നടത്തരുതെന്നും കെ. മുരളീധരൻ വിമർശിച്ചു.

കേന്ദ്ര ബജറ്റ് കേട്ടാൽ കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന് സംശയം തോന്നിപ്പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. ബജറ്റിൽ ആശ്വാസകരമായ ഒരു പ്രഖ്യാപനവും ഇല്ല. എയിംസ് എങ്കിലും കിട്ടുമെന്നാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ പറഞ്ഞത്. ഇതാണോ ബിജെപിയുടെ വികസിത കേരളമെന്നും വി.ഡി. സതീശൻ ചോദിച്ചു.

കടലാമ പരിചരണത്തിനുള്ള പദ്ധതി കേരളത്തെ അപമാനിക്കുന്നത് പോലെയെന്നായിരുന്നു മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബജറ്റ് കേരളത്തെ വെല്ലുവിളിക്കുന്നപോലെയാണ്. ജലപാത അനുവദിക്കാത്തത് വിവേചനമാണ്. ജലപാത ഇല്ലാത്ത സംസ്ഥാനത്തിന് വരെ പദ്ധതി അനുവദിച്ചു. എയിംസ് എന്ന് കേട്ട് ജനം മടുത്തു, ബജറ്റ് വിവേചനത്തിന് എതിരെ യുഡിഎഫ് സമരം ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SCROLL FOR NEXT