രമേശ്‌ ചെന്നിത്തല Source: Screengrab
KERALA

"ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം, സുരക്ഷ ഉറപ്പാക്കണം"; പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചെന്നിത്തല

കേന്ദ്രസർക്കാരിന് പരിമിതി ഉണ്ട് എങ്കിലും വേണ്ട ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വി.ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുദ്ധം വലിയ ആശങ്ക ഉണ്ടാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഉടൻ നടപടി എടുക്കണം. അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നേതാവ് രമേശ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും നിരവധി പേർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചു. കേന്ദ്രസർക്കാരിന് പരിമിതി ഉണ്ടെന്ന് അറിയാം. വേണ്ട ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാ​ഗമായി റദ്ദാക്കിയ വിമാന സർവീസുകൾ ഭാഗികമായി ആരംഭിക്കുമെന്ന് കരിപ്പൂർ എയർപോർട്ട് അധികൃതർ അറിയിച്ചു. റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചും എയർ അറേബ്യ സർവീസ് നടത്തും. റാസൽഖൈമയിൽ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ട് വൈകിട്ട് 6.35ന് കരിപ്പൂരിൽ എത്തുന്ന വിമാനം വൈകിട്ട് 7.15ന് കരിപ്പൂരിൽ നിന്ന് പുറപ്പെടും. മസ്ക്കറ്റിൽ നിന്നുള്ള ഒമാൻ എയറും സർവീസ് നടത്തും. ഒമാനിൽ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.45ന് കരിപ്പൂരിൽ എത്തും.

രാത്രി 8.25ന് കരിപ്പൂരിൽ നിന്ന് മസ്ക്കറ്റിലേക്ക് തിരിക്കും. അബുദാബി-കരിപ്പൂർ എയർ അറേബ്യയും സർവീസ് നടത്തും. ഉച്ചയ്ക്ക് 2.25ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.40ന് കരിപ്പൂരിൽ എത്തും. റിയാദിൽ നിന്ന് രണ്ട് വിമാനങ്ങളും ഇന്ന് കരിപ്പൂരിൽ എത്തിയിരുന്നു. ഫ്ലൈനാസ് , സൗദി എയർലൈൻസ് വിമാനങ്ങൾ ആണ് സർവീസ് നടത്തിയത്. ഫ്ളൈനാസിന്റെ വിമാനം രാവിലേ 7.25ന് റിയാദിലേക്ക് തിരിച്ചു. ഒമാനിലേക്കുള്ള വിമാന സർവീസുകളെ യുദ്ധം കാര്യമായി ബാധിച്ചിട്ടില്ല.

യുദ്ധം തുടങ്ങിയ ശേഷം കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നുമായി അറുപതോളം സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കും തിരിച്ചും ഇതുവരെ റദ്ദാക്കിയത് 37 വിമാനങ്ങളാണ്. ഇന്ന് മാത്രം 26 വിമാനങ്ങൾ റദ്ദാക്കി. ഇന്നലെ 11 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കണ്ണൂരിൽ നിന്നും തിരിച്ചുമുള്ള 9 വിമാന സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ ഇന്ന് മാത്രം 27 സർവീസുകളാണ് റദാക്കിയത്. ഇതിൽ 19 എണ്ണം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടാൻ ഉള്ളതും 8 എണ്ണം നെടുമ്പാശ്ശേരിയിലേക്ക് എത്താനുള്ളതും ആയിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം വൈകിട്ട് ആറുമണിയോടെ തിരിച്ചിറക്കിയിരുന്നു.

SCROLL FOR NEXT