കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന ബിനോയ് വിശ്വത്തിൻ്റെ പ്രതികരണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ബിനോയ് വിശ്വം പറഞ്ഞത് ബിനോയ് വിശ്വത്തോട് ചോദിച്ചാൽ മതിയെന്നും പറയേണ്ടത് കാര്യങ്ങൾ കോൺഗ്രസ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. വിശ്വാസികൾ എന്ത് ചെയ്തുവെന്ന് കാണാൻ സാധിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
ബിനോയ് വിശ്വം പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നും കൂടെക്കൂടെ അദ്ദേഹം ചില രസിക്കാത്ത സത്യങ്ങൾ പറയുമെന്നുമാണ് രാജ് മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഔദാര്യം കൊണ്ടാണ് വാസുവിന് നിരവധി പദവികൾ ലഭിച്ചത്. പാർട്ടിയുടെ ഉന്നതനായ നേതാവാണ് വാസു. ഉന്നതരായ നേതാക്കൾ അറസ്റ്റിലായിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കാനോ നടപടിയെടുക്കാനോ ശ്രമിച്ചില്ല. പാർട്ടി അവരെ സംരക്ഷിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം കണ്ടു. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം നൂറ് ശതമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ ഉത്തരവാദികളായ മുൻ മന്ത്രിമാരെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. രണ്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ ഇങ്ങനെ പ്രവർത്തിക്കണമെങ്കിൽ മന്ത്രിമാർക്കും പങ്കുണ്ട്. തൊണ്ടിമുതൽ കണ്ടെത്താത്തത് എന്തുകൊണ്ടാണ്? ജയിലിലായ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർക്കെതിരെ എന്തെങ്കിലും നടപടി സിപിഐഎം എടുത്തോ? ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.