കൊച്ചി: ഗണേഷ് കുമാർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ഗണേഷ് കുമാറിന്റെ വിഷയത്തിൽ ഒത്തുതീർപ്പ് അംഗീകരിക്കാൻ ആവില്ലെന്ന് കെപിസിസി പ്രസി സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സെറ്റിൽമെൻ്റ് ആണോ മുഖ്യമന്ത്രിയും സിപിഐഎമ്മും ആഗ്രഹിക്കുന്നതെന്ന് സണ്ണി ജോസഫ് ചോദിച്ചു. ഗണേഷ് കുമാർ നേരത്തെ ഇത്തരം പ്രശ്നങ്ങളിൽ ഉൾപെട്ടിട്ടുണ്ട്. അന്ന് യുഡിഎഫ് മന്ത്രിസ്ഥാനത്ത് നിന്ന് ഗണേഷിനെ ഒഴിവാക്കിയിരുന്നു. ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ ഭാര്യ പരസ്യമായി പ്രതികരിക്കുന്നത് ഇത് രണ്ടാം തവണയാണെന്നും ഇത് വ്യക്തിപരമല്ലെന്നും കെ. മുരളീധരനും പ്രതികരിച്ചു. വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണിത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കാണിക്കുന്നത് തോന്നിവാസമാണ്. ഇത്തരമൊരു വ്യക്തിയെയാണ് വീണ്ടും സ്ഥാനാർഥിയാക്കാൻ പോകുന്നതെന്നും മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
"വീട്ടുകാര്യമാണ് ഇടപെടേണ്ട കാര്യമില്ല എന്ന് പൊലീസ് വളരെ ലാഘവത്തോടെ പറഞ്ഞു മടങ്ങി. മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് അറിയിച്ചിട്ട് പോലും ഒരു നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രി ആർ. ബിന്ദു പറഞ്ഞത് മുഖ്യമന്ത്രിയുടെ മകളെയല്ല മുഖ്യമന്ത്രിയെ വിളിച്ചാണ് പരാതി പറയേണ്ടത് എന്നാണ്. ഈ പ്രസ്താവന ദൗർഭാഗ്യകരമാണ്. മന്ത്രിയെ ഒരു നിമിഷം പോലും ക്യാബിനറ്റിൽ വച്ചുകൊണ്ടിരിക്കരുത്. ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ജീവിക്കാൻ രക്ഷയില്ല."
"2011 മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ഗണേഷിന്റെ അച്ഛൻ അടക്കം ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു. ഉപദ്രവിക്കും തോറും വീണ്ടും കല്യാണം കഴിക്കുന്ന ആളുകൾ പൊതുരംഗത്തിന് ഭൂഷണമാണോ എന്ന് ചിന്തിക്കണം. ഇവരെ സംരക്ഷിക്കുന്ന സംവിധാനം വേണമോ എന്ന് എല്ലാവരും ചിന്തിക്കണം. അരുതാത്തത് കണ്ടു എന്നാണ് മന്ത്രിയുടെ ഭാര്യ പറഞ്ഞത്. മുഖ്യമന്ത്രി എങ്ങനെയാണ് വിഷയം കൈകാര്യം ചെയ്യുന്നത് എന്ന് ഞങ്ങൾ നോക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന എംഎൽഎ ഞങ്ങൾക്കില്ല". മറ്റു കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു പുക മറ സൃഷ്ടിക്കാൻ ശ്രമിക്കണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.