പാലക്കാട്: നിയമസഭാ സീറ്റിൽ ഷാഫി പറമ്പിൽ എംപിക്ക് വഴങ്ങി നേതൃത്വം. ഷാഫിയുടെ സമ്മർദത്തെ തുടർന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാൻ നീക്കം. തെരഞ്ഞെടുപ്പിലേക്ക് ജില്ലാ നേതൃത്വം നൽകിയ പേരുകൾ വെട്ടിയതായാണ് വിവരം. കണ്ണൻ ഗോപിനാഥന്റെയും കെ. മുരളീധരന്റെയും പേരുകളാണ് ഡിസിസി നേതൃത്വത്തിന് നൽകിയത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന് പകരം യുഡിഎഫ് ടിക്കറ്റിൽ രമേഷ് പിഷാരടി പാലക്കാട് മത്സരിച്ചേക്കുമെന്ന സൂചനകൾ ശക്തമാകുകയാണ്.
കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥിക പട്ടിക എഐസിസി സ്ക്രീനിങ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. സിറ്റിങ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍പ്പെടുന്ന പട്ടികയാണ് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയത്. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയത്. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റിയുമായി രണ്ട് മണിക്കൂറോളം നേരം ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിങ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്.