തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ നിന്നും സ്ഥാനാർഥിയാക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. ചിറയിൻ കീഴിൽ നിന്നും പട്ടികയിൽ ഇടം പ്രതീക്ഷിച്ചിരുന്ന അജിത് കുമാർ, ലീന, ബി.എസ്.അനൂപ്, മനോജ് മോഹൻ എന്നിവർ നീക്കത്തിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി നൽകി.
കോഴിക്കോട് ജില്ലക്കാരിയായ രമ്യ ഹരിദാസിനെ ചിറയിൻകീഴ് കെട്ടിയിറക്കുവാൻ ശ്രമിക്കുകയാണ്. അടൂർ പ്രകാശ് എം പി തിരുവനന്തപുരത്തെ പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തുന്നു. ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റ ആളാണ് രമ്യ ഹരിദാസ്. ആ രമ്യ ഹരിദാസ് ഭയന്നോടിയാണ് തിരുവനന്തപുരത്ത് എത്തുന്നതെന്നും പ്രവർത്തകർ വിമർശനം ഉന്നയിച്ചു.
സർവേയിൽ ഉൾപ്പെട്ട നാലുപേരാണ് ഞങ്ങൾ. സമരവും ജയിലും കണ്ട പ്രവർത്തകർ ഇവിടെയുണ്ട്. അവരെ അവഗണിച്ചാണ് രമ്യ ഹരിദാസിന് സീറ്റ് നൽകാനുള്ള നീക്കം. ഇതിൽ അങ്ങേയറ്റത്തെ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബി.എസ്. അനൂപ് അറിയിച്ചു. സമുദായങ്ങളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അനൂപ് പറഞ്ഞു. പട്ടികയിൽ ഇടം പ്രതീക്ഷിച്ച നാലുപേരിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്നാണ് പരാതിയിലെ ആവശ്യം.
രമ്യയെ നേരത്തെ അടൂർ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവിടെയും കടുത്ത എതിർപ്പുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കൂടാതെ രമ്യയ്ക്കെതിരെ പ്രമേയം പാസാക്കാൻ വരെ പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു.