തിരുവനന്തപുരം: അധികാരമേൽക്കും മുമ്പ് കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടികയെ ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കി നൽകിയ പട്ടികയിലാണ് വിവാദം. പട്ടികയിൽ ആർഎസ്എസ് ബന്ധം ഉള്ളവരും, സോളാർ വിവാദത്തിലെ സുരക്ഷാ വീഴ്ചയിൽ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയും ഉൾപ്പെട്ടെന്നാണ് ആക്ഷേപം. മുൻകൂട്ടി പരിശോധിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് കോൺഗ്രസിനുള്ളിൽ വിമർശനം.
സോളാർ വിവാദത്തിലെ സുരക്ഷാ വീഴ്ചയിൽ ആരോപണ വിധേയയായ ഷീജാ ദാസ്, ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് നടപടി നേരിട്ട വ്യക്തിയും, സജീവ ആർഎസ്എസ് പ്രവർത്തകരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അസോസിയേഷനിൽ പലർക്കും ഇതുസംബന്ധിച്ച് എതിർപ്പുകളുണ്ട്. 80 പേരടങ്ങുന്ന പട്ടികയാണ് ഇപ്പോൾ അസോസിയേഷൻ തയ്യാറാക്കി നൽകിയിരിക്കുന്നത്.