തൊണ്ടർനാട് ഗ്രാമപഞ്ചായത്തില്‍ കോടികളുടെ അഴിമതി Source: News Malayalam 24x7
KERALA

ചെലവ് പെരുപ്പിച്ചുകാട്ടി തട്ടിയത് രണ്ടര കോടി രൂപ; തൊണ്ടർനാട് ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി; അക്കൗണ്ടൻ്റ് പിടിയില്‍

അന്വേഷണ വിധേയമായി നാല് ഉദ്യോഗസ്ഥരെ പഞ്ചായത്ത് സസ്പെൻഡ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

വയനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതി. ചെലവ് പെരുപ്പിച്ച് കാണിച്ചും ഇല്ലാത്ത പദ്ധതിയുടെ പേരിലുമായി രണ്ടുവർഷത്തിനിടെ രണ്ടര കോടിയാണ് തട്ടിയത്. അന്വേഷണ വിധേയമായി നാല് ഉദ്യോഗസ്ഥരെ പഞ്ചായത്ത് സസ്പെൻഡ് ചെയ്തു. തട്ടിപ്പിന്റെ രേഖകൾ ന്യൂസ്‌ മലയാളത്തിന് ലഭിച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവുമധികം തുക ചെലവഴിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയിൽപെട്ടതോടെ പ്രൊജക്ട് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരേ പദ്ധതിയില്‍ രണ്ട് തരം ചെലവുകള്‍ രേഖപ്പെടുത്തിയും നടപ്പാകാത്ത പദ്ധതിയുടെ പേരില്‍ പണം ചെലവഴിച്ചെന്ന് കാണിച്ചുമായിരുന്നു തട്ടിപ്പ്. അക്രഡിറ്റഡ് എഞ്ചിനീയര്‍ ജോജോ ജോണി, അക്കൗണ്ടന്റ് വി.സി. നിധിന്‍, അക്രഡിറ്റിഡ് ഓവര്‍സിയര്‍മാരായ കെ.എ. റിയാസ്, പ്രിയാ ഗോപിനാഥൻ എന്നിവരെയാണ്‌ ഗ്രാമപഞ്ചായത്ത് ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ നിധിനെ പോലീസ് മലപ്പുറത്ത് നിന്ന് പിടികൂടി. ജോജോ ജോണിക്ക് വേണ്ടി അന്വേഷണവും തുടങ്ങി.കേന്ദ്ര ഏജൻസികൾ തട്ടിപ്പ് അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുത്തുവെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം. 2023-2024 കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവുമധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതില്‍ ഒന്നാം സ്ഥാനം തൊണ്ടര്‍നാട് പഞ്ചായത്തിനായിരുന്നു. തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നതോടെ തൊഴിലുറപ്പ് തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്.

SCROLL FOR NEXT