Source: News Malayalam 24x7
KERALA

വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവതിയുടെ മരണം; പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മുൻകൂർ ജാമ്യത്തിനുള്ള വാദം പൂർത്തിയാകുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ബിച്ചു കുര്യൻ്റെ ബെഞ്ചാണ് ഉത്തരവിട്ടത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. മുൻകൂർ ജാമ്യത്തിനുള്ള വാദം പൂർത്തിയാകുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ബിച്ചു കുര്യൻ്റെ ബെഞ്ചാണ് ഉത്തരവിട്ടത്. പ്രതികളായ പ്രദീപും,ഭാര്യ ബിന്ദുവും ഇന്നലെയാണ് മുൻകൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

എറണാകുളം പറവൂർ കോട്ടുവള്ളി പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയാണ് ജീവനൊടുക്കിയത്. മൃതശരീരം കോട്ടുവള്ളി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് വിശദീകരിച്ച് ആശ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ആരോപണവിധേയരായ പ്രദീപ് കുമാറിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയിരുന്നു. പ്രദീപ് കുമാറിൻ്റെയും ഭാര്യ ബിന്ദുവിന്റെയും നിരന്തര ഭീഷണിയെത്തുടർന്നാണ് ആശ ജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ.

കച്ചവടം മെച്ചപ്പെടുത്താൻ അയൽവാസിയായ ബിന്ദുവിൽ നിന്ന് ആശ 10 ലക്ഷം രൂപ പലതവണയായി കൈപ്പറ്റിയിരുന്നു. വട്ടിപ്പലിശയ്ക്കാണ് പണം കടം വാങ്ങിയത്.10 ലക്ഷത്തിന് പകരം 30 ലക്ഷത്തോളം രൂപ പലപ്പോഴായി ആശ തിരികെ നൽകിയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. വീണ്ടും പലിശയിനത്തിൽ പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ആശയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടർന്ന് ആശ ജീവനൊടുക്കുകയായിരുന്നു.

SCROLL FOR NEXT