പരീക്ഷക്കിടെ കോപ്പിയടി പിടിച്ചതിന് വിദ്യാർഥികൾ പീഡനപരാതി നൽകിയ അധ്യാപകനെ കോടതി വിട്ടയച്ചു. മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 2014 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ കോപ്പിയടി പിടിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ അധ്യാപകനെതിരെ പീഡന പരാതി നൽകിയത്.
ചെയ്യാത്ത കുറ്റത്തിന് പതിറ്റാണ്ടിലേറെ അനുഭവിച്ച വേദനയുടെ കഥയാണ് മൂന്നാർ ഗവൺമെന്റ് കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ആനന്ദ് വിശ്വനാഥിന് പറയാനുള്ളത്. ഒടുവിൽ നീതിദേവത കനിഞ്ഞതിന്റെ ആശ്വാസവും ഒരു നെടുവീർപ്പോടെ പറയുകയാണ് ഈ അധ്യാപകൻ. 2014 ഓഗസ്റ്റിൽ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷ ഹാളിൽ കോപ്പിയടി പിടിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ അധ്യാപകനെതിരെ പീഡന പരാതി നൽകിയത്.
പരീക്ഷ ഇൻവിജിലേറ്റർ ആയിരുന്ന ആൾ വിദ്യാർഥികൾ കോപ്പി അടിച്ച വിവരം സർവകലാശാലയെ അറിയിച്ചിരുന്നില്ല. ഇതും ആനന്ദ് വിശ്വനാഥിന് തിരിച്ചടിയായി. എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥിനികൾ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഐഎം പാർട്ടി ഓഫീസിൽ വെച്ചാണെന്ന് സർവ്വകലാശാല അന്വേഷണ കമ്മീഷൻ പിന്നീട് കണ്ടെത്തി. പെൺകുട്ടികൾ തന്നെ ഈ കാര്യം കമ്മീഷനോട് തുറന്നുപറഞ്ഞു.
അഞ്ചു വിദ്യാർഥിനികളുടെ പരാതിയിൽ മൂന്നാർ പൊലീസ് അന്ന് നാല് കേസുകൾ എടുത്തിരുന്നു. രണ്ട് കേസുകളിൽ അധ്യാപകനെ കോടതി വെറുതെവിട്ടു. മറ്റു രണ്ട് കേസുകളിൽ മൂന്ന് വർഷം തടവിനും കോടതി വിധിച്ചു. ഇതു ചോദ്യം ചെയ്ത് ആനന്ദ് വിശ്വനാഥൻ നൽകിയ അപ്പീലിൽ ആണ് തൊടുപുഴ സെഷൻസ് കോടതി വിധിയുണ്ടായത്. സംഭവത്തിൽ തന്നെ കുടുക്കാൻ കോളേജ് അധികൃതരും കൂട്ടുനിന്നതായാണ് ആനന്ദിന്റെ ആരോപണം.