KERALA

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്

രണ്ട് വിഭാഗങ്ങളുടേയും വാദം ഇന്നലെ പൂർത്തിയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് വിഭാഗങ്ങളുടേയും വാദം ഇന്നലെ പൂർത്തിയായിരുന്നു.

വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിൻ ഭാസ്‌കറിന്റെ ഫോണിൽ നിന്നു തന്നെയാണ് എന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തല്‍. അതേസമയം, പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.

കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജ ടീച്ചർക്കെതിരെയാണ് വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചരിച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് കുറ്റ്യാടി എംഎൽഎ പറക്കൽ അബ്ദുള്ള ഉൾപ്പെടെയുള്ളവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിലെ ഡിവൈഎഫ്ഐ നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തി ജിതിനെ അറസ്റ്റ് ചെയ്തത്. പ്രതി നിലവിൽ റിമാൻഡിലാണ്.

SCROLL FOR NEXT