തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് പിണറായി വിരുദ്ധ വികാരമുണ്ടായെന്ന് സിപിഐ. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നതിന് വഴിവച്ചു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ തിരിച്ചടിച്ചു എന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ നേരിട്ട രീതി തിരിച്ചടിക്ക് വഴിവെച്ചെന്നും സിപിഐയിൽ വിമർശനം ഉയർന്നു.
ഭരണവിരുദ്ധ വികാരവും ആഞ്ഞടിച്ചിട്ടുണ്ട്. ഇതാണ് തോൽവിക്ക് കാരണം. ഭരണത്തിലെ വീഴ്ചകളിൽ പരിശോധന വേണമെന്നും മുന്നണിയുടെ നിലപാടുകളിലും ആത്മപരിശോധന നടത്തണമെന്നും സിപിഐ നേതൃത്വം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളാകാട്ടെയെന്നാണ് സിപിഐയുടെ അഭിപ്രായം. പുതിയ ആൾ വരുന്നത് ചർച്ച ചെയ്യട്ടെ എന്നും സിപിഐ വ്യക്തമാക്കി.
അതേസമയം, ജനവികാരം തിരിച്ചറിയുന്നതിൽ സർക്കാരും നേതൃത്വവും പരാജയപ്പെട്ടു എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ സിപിഐഎമ്മിൻ്റെ സ്വയം വിമർശനം. പാർട്ടി സംഘടന സംവിധാനം താഴെ തട്ടു മുതൽ ദുർബലമായി എന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തി.
ലയിടത്തും സ്ഥാനാർഥിത്വത്തിലുൾപ്പെടെ പാളിച്ച ഉണ്ടായി. കണ്ണൂരിലെ പാർട്ടി കോട്ടകളിൽ തിരിച്ചടി ഉണ്ടായത് പ്രശ്നങ്ങൾ ഗൗരവത്തോടെ കാണാത്തത് മൂലമെന്നും വിമർശനം ഉണ്ടായി. സ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ബ്രാഞ്ച് മുതൽ ദൈനംദിന ഇടപെടൽ നടത്താതെ തിരിച്ചുവരവ് അസാധ്യമാണ് എന്നും സിപിഐഎം വിലയിരുത്തി.