തിരുവനന്തപുരം: പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് റെയിൽവേ വിശദീകരിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാധ്യമായ എല്ലാ വഴികളിൽ കൂടിയും സിപിഐ ഡൽഹിയിലെത്തുമെന്നും ഈയൊരു നടപടിയുടെ ഭാഗമായി ഡൽഹി സമരത്തിൽ പ്രവർത്തകരുടെ എണ്ണം കൂടിയാലും അത്ഭുതപ്പെടേണ്ടെന്നും ബിനോയ് വിശ്വം ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"ഡൽഹി സമരത്തിന് പ്രത്യേക ട്രെയിനിൽ പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കിയ അറിയിപ്പ് കിട്ടിയത് ഇന്നലെയാണ്. റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് റെയിൽവേ വിശദീകരിച്ചിട്ടില്ല. റദ്ദാക്കാൻ കാരണം രാഷ്ട്രീയമാണ്. റെയിൽവേ അഡ്വാൻസായി 9 ലക്ഷം രൂപ ചോദിച്ചു. ഞങ്ങൾ 10 ലക്ഷം രൂപ അടച്ചു. ആ പണം ഇപ്പോൾ തിരിച്ചുവന്നു. റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് റെയിൽവേ വിശദീകരിച്ചിട്ടില്ല. ഏതോ ഒരു അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ വന്നു. ഐആർസിടിസിയുടെ ഏജൻസിയാണത്രേ," ബിനോയ് വിശ്വം പറഞ്ഞു.
"ഡൽഹി സമരത്തിന് പ്രത്യേക ട്രെയിനിൽ പോകാനാണ് തീരുമാനിച്ചിരുന്നത്. ആ തീരുമാനം മാറ്റപ്പെടുകയാണ്. സാധ്യമായ എല്ലാ വഴികളിൽ കൂടിയും സിപിഐ ഡൽഹിയിലെത്തും. നാളെ റെയിൽവേ സ്റ്റേഷനുകളിലേക്ക് സിപിഐ പ്രതിഷേധ മാർച്ച് നടത്തും. ഈയൊരു നടപടിയുടെ ഭാഗമായി ഡൽഹി സമരത്തിൽ പ്രവർത്തകരുടെ എണ്ണം കൂടിയാലും അത്ഭുതപ്പെടേണ്ട. ഞങ്ങളുടെ തീരുമാനം സമരവുമായി മുന്നോട്ടു പോകാനാണ്," ബിനോയ് വിശ്വം അറിയിച്ചു.
"നേരത്തെ റെയിൽവേ എവിടെയെല്ലാം സ്റ്റോപ്പ് ഉണ്ട്. വെള്ളം എവിടെ നിന്ന് കിട്ടും എന്നെല്ലാം ഞങ്ങളെ അറിയിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ മൂന്ന് ദിവസമായി വിളിച്ചാൽ ഫോൺ എടുക്കാത്ത അവസ്ഥ വന്നു. മെസ്സേജ് അയച്ചാൽ മറുപടിയില്ല," സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന നിലപാട് സിപിഐ ആവർത്തിച്ചു. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ചർച്ചയുണ്ടായാൽ മുന്നണിയിൽ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.