തിരുവനന്തപുരം പിണറായി വിജയൻ്റെയും മുഹമ്മദ് റിയാസിൻ്റെയും വസതികളിൽ ഇഡി റെയ്‌ഡ് നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ആസ്ഥാനങ്ങളിൽ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. ഇഡി-വിഡി കൂട്ടുക്കെട്ടിൽ നടത്തുന്ന രാഷ്ട്രീയ പകപ്പോക്കൽ അവസാനിപ്പിക്കണമെന്ന ഫ്ളക്സ് ബോർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം.
കോഴിക്കോട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധിച്ചു. മോദി-മേനോൻ വി.ഡി വേട്ട സിപിഎമ്മിനോട് വേണ്ടയെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രകടനം. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി. നിർമലൻ, ഒ.എം. ഭരത് വാജ്, മുൻ മേയർ ബീന ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
എറണാകുളത്തും പ്രതിഷേധപ്രകടനം നടന്നു. യുഡിഎഫിൻ്റെ ഒത്താശയോടെ സിപിഐഎമ്മിനെ തളർത്താൻ വേണ്ടിയുള്ള നീക്കം ആണെന്ന് ആരോപിച്ച് പെരുമ്പാവൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അതേസമയം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ വി. സാനന്ത് റെഡിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് എഫ്ഐആറിൽ ഗുരുതര വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ഉദ്യോഗസ്ഥനെ വടി കൊണ്ട് അടിച്ച് കൈക്ക് പരിക്കേൽപ്പിച്ചു, വാഹനം ഓടിച്ച ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചു, മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നിങ്ങനെയാണ് എഫ്ഐആറിലുള്ളത്.