Source: News Malayalam 24x7
KERALA

വി.എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും സന്തോഷത്തോടെ കാണുന്നുവെന്ന് മകൻ അരുൺ കുമാർ; പത്മവിഭൂഷൺ സ്വാഗതം ചെയ്ത് സിപിഐഎമ്മും

നേരത്തെ നേതാക്കൾ പുരസ്കാരം നിരസിച്ചത് വ്യക്തിപരമെന്ന് എം.വി. ഗോവിന്ദൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കിട്ടിയ പത്മവിഭൂഷൺ പുരസ്കാരം സ്വാഗതം ചെയ്ത് സിപിഐഎം. കുടുംബത്തിനും പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. നേരത്തെ നേതാക്കൾ പുരസ്കാരം നിരസിച്ചത് വ്യക്തിപരമെന്നും പാർട്ടി സെക്രട്ടറി പ്രതികരിച്ചു.

ഇഎംഎസും ജ്യോതിബസുവും ബുദ്ധദേവും നിരസിച്ചത് വ്യക്തിപരമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. വിഎസിന് മരണാനന്തര ബഹുമതിയാണ് ലഭിച്ചത്. വിഎസിൻ്റെ കുടുംബം സന്തോഷത്തോടെ സ്വീകരിച്ചു. കുടുംബത്തിൻ്റെ സന്തോഷത്തോടെയുള്ള സ്വീകരണത്തെ അംഗീകരിക്കുന്നു. പാർട്ടി പറഞ്ഞിട്ടല്ല മുൻ നേതാക്കൾ അവാർഡ് നിരസിച്ചത്. വിഎസിൻ്റെ കുടുംബം എടുക്കുന്ന നിലപാടിന് ഒപ്പം നിൽക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

എ.കെ. ശൈലജ മാഗ്സസെ അവാർഡ് നിരസിച്ചത് പാർട്ടി പറഞ്ഞിട്ടാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ്റെ പേരിലുള്ളതാണ് പുരസ്കാരം. അതുകൊണ്ടാണ് പുരസ്കാരം സ്വീകരിക്കാത്തതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വി.എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളേയും സന്തോഷത്തോടെ കാണുന്നുവെന്ന് മകൻ വി.എ. അരുൺ കുമാറും പറഞ്ഞു. വി.എസിൻ്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT