KERALA

തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കില്ല? മാറ്റത്തിന് സാധ്യത അണികളുടെ പ്രതിഷേധം കണക്കിലെടുത്ത്

പകരം എം.വി. ജയരാജനെ പരിഗണിച്ചേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും പി.കെ. ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ നിന്നും സിപിഐഎം പിന്നോട്ട്. ശ്യാമളയക്ക് പകരം എം.വി. ജയരാജനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്താനാണ് തീരുമാനം.

പി.കെ ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ അണികളും അനുഭാവികളും വലിയ രീതിയിലുള്ള എതിർപ്പുകൾ ഉന്നയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി തന്നെയായിരുന്നു വിയോജിപ്പ് പ്രകടിപ്പിച്ചതും. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മയും വിജയസാധ്യതയെ ബാധിക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയത് എന്നടക്കമുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. മുമ്പ് ആന്തൂർ നഗരസഭയിലുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികൾ ഉന്നയിക്കുന്നുണ്ട്.

തളിപ്പറമ്പ് പോലുള്ള ഇടത് കോട്ട നിലനിർത്താൻ കൂടുതൽ ജനസമ്മതിയുള്ള നേതാവിനെ പാർട്ടി കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം. ശ്യാമളയ്ക്ക് അണികളുമായോ പൊതുജനങ്ങളുമായോ വേണ്ടത്ര ആത്മബന്ധമില്ല. അവർ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമർശനം. ജനകീയനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ അത് പാർട്ടിയുടെ ജയസാധ്യതയെ ബാധിക്കുമെന്നും അണികൾ ഉന്നയിച്ചിരുന്നു.

SCROLL FOR NEXT