കണ്ണൂർ: പയ്യന്നൂരിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി സമ്മതിച്ചിട്ടും ന്യായീകരണം തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ടി.ഐ. മധുസൂദനനെ സ്ഥാനാർഥി ആക്കിയത് പുകമറ ഒഴിവാക്കാനാണെന്നും സ്ഥാനാർഥിയെ മാറ്റിയാൽ താൻ പറഞ്ഞത് ശരിയെന്ന് വി.കുഞ്ഞികൃഷ്ണൻ പ്രചരിപ്പിക്കുമായിരുന്നുവെന്നും രാഗേഷ് പറഞ്ഞു. അതേസമയം പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ സംഭാവനയായി ലഭിച്ചത് തൊണ്ണൂറ് ലക്ഷത്തിലധികം രൂപയെന്ന വെളിപ്പെടുത്തലുമായി ടി. ഐ. മധുസൂദനൻ രംഗത്തെത്തി. ധനരാജിന്റെ കുടുംബത്തിന്റെ പേരിൽ 18 ലക്ഷം രൂപ നിക്ഷേപിച്ചെന്നും വി.കുഞ്ഞികൃഷ്ണന് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. ടി പുരുഷോത്തമൻ്റെ ചെമ്മീൻ ഷെഡ്ഡ് കത്തിച്ച കേസിൽ, കള്ളൻ കപ്പലിൽ തന്നെ എന്ന ആരോപണവുമായി പയ്യന്നൂർ ഏരിയാ സെക്രട്ടറിയും രംഗത്ത് വന്നു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാർഥി നിർണയം പാളിയെന്ന് ചർച്ചകൾക്കൊടുവിൽ സിപിഐഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റികൾ തന്നെ സമ്മതിച്ചതിന് ശേഷവും കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ് ന്യായികരണം തുടരുകയാണ്. ധനരാജ് രക്ത സാക്ഷി ഫണ്ട് ഉൾപ്പടെയുള്ള വിവാദങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിൽ സ്ഥാനാർഥിയെ മാറ്റിയാൽ എതിർ സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ താൻ പറഞ്ഞത് ശെരിയെന്ന് പ്രചരിപ്പിക്കുമായിരുന്നുവെന്നും രാഗേഷ്. വിവാദങ്ങളിൽവിശദീകരണം നൽകാൻ സമയമില്ലാത്തതിനാൽ മധുസൂദനൻ സ്ഥാനാർഥിയാകട്ടെ എന്ന് പാർട്ടി തീരുമാനിച്ചുവെന്നും നുണപ്രചാരണങ്ങൾ എത്ര നടത്തിയാലും സത്യം പുറത്തുവരുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
അതിനിടെ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ടി. ഐ. മധുസൂദനൻ രംഗത്ത് വന്നു. ധൻരാജ് കുടുംബ സഹായ നിധി എന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനയായി ലഭിച്ചത് 90,14, 268 രൂപയെന്നാണ് ടി ഐ മധുസൂദനൻ വി. കുഞ്ഞികൃഷ്ണന് അയച്ച വക്കീൽ നോട്ടീസിൽ വിശദീകരിക്കുന്നത്. നിക്ഷേപത്തിൻെറ പലിശ ഇനത്തിൽ 2,78,193 രൂപയും ലഭിച്ചു. ധൻരാജിൻെറ കുടുംബത്തിൻെറ പേരിലുള്ള 18 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ ഇനത്തിൽ 7,98,655 രൂപയും അക്കൗണ്ടിലുണ്ടെന്നാണ് വെളിപ്പെടുത്തൽ.